Site icon Janayugom Online

അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യം ; നവംബർ ഒന്ന് മുതൽ റോഡ് സുരക്ഷാ വർഷാചരണം

റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നവംബർ ഒന്ന് മുതൽ അടുത്തവര്‍ഷം ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിട്ടി തീരുമാനിച്ചു. അതോറിട്ടി ചെയർമാൻ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുത്തു. കേരള റോഡ് സുരക്ഷാ അതോറിട്ടിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവര്‍ത്തന കലണ്ടർ പ്രസിദ്ധീകരിക്കും.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. വർഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 31ന് തിരുവനന്തപുരത്ത് നടക്കും. വടക്കൻ ജില്ലകളിലെ പ്രവർത്തനത്തിന്റെ ക്രോഡീകരണത്തിനായി കോഴിക്കോട് പരിപാടി സംഘടിപ്പിക്കും. ദേശീയപാത ആറുവരിയാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്ത വിഷയം യോഗം ചർച്ച ചെയ്തു. മാർഗനിർദേശങ്ങൾ അനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നാഷണൽ ഹൈവേ അതോറിട്ടിക്ക് നിർദേശം നൽകും.

പ്രധാന റോഡുകളിലും ഇടറോഡുകളിലും അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകൾ, സുരക്ഷാ ഭീഷണിയുള്ള ഫുട്പാത്തുകൾ, സുരക്ഷാ വേലികൾ ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ, അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗത യോഗ്യമാക്കി പുനഃസ്ഥാപിക്കാത്ത റോഡുകൾ തുടങ്ങി അപകടങ്ങൾക്ക് കാരണമാകുന്ന കാര്യങ്ങൾ അടിയന്തരമായി പരിഹരിക്കുവാൻ റോഡ് സുരക്ഷാ കമ്മിഷണർ നൽകിയ കർശന നിർദേശം പാലിക്കാത്ത ഏജൻസികൾക്കെതിരെ കേരള റോഡ് സുരക്ഷാ അതോറിട്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം ക്രിമിനൽ നിയമ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

Eng­lish Sum­ma­ry: Road Safe­ty Year from Novem­ber 1
You may also like this video

Exit mobile version