Site iconSite icon Janayugom Online

രോഹിത് വെമുലയുടെ മരണം: അന്വേഷണം അവസാനിപ്പിച്ചു

ഹൈദരാബാദ് സർവകലാശാല പിഎച്ച്ഡി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്. രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന വ്യക്തിയല്ലെന്നും യഥാർത്ഥ ജാതിസ്വത്വം കണ്ടെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തുവെന്ന് അനുമാനിക്കുന്നതായും രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നുമുള്ള വിവാദ കണ്ടെത്തലുകളും പൊലീസ് റിപ്പോർട്ടിലുണ്ട്. 

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി ഗച്ചിബൗളി പൊലീസ് ഹൈക്കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2016 ജനുവരി 17 നാണ് രോഹിതിനെ ഹോസ്റ്റല്‍മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിത് ജീവനൊടുക്കിയത്. രോഹിത് അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു ആത്മഹത്യ. രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിയിരുന്നു.

വൈസ് ചാൻസലർ പി അപ്പാറാവു, ബിജെപി നേതാക്കളായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി, എന്‍ രാമചന്ദ്ര റാവു, എബിവിപി നേതാവ് സുശീല്‍കുമാര്‍ എന്നിവരെ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തരാക്കുന്നു. സര്‍വകലാശാലയിലെ സാഹചര്യങ്ങള്‍ മരണത്തിന് കാരണമല്ലെന്നും എബിവിപി ഭാഷ്യം നിറഞ്ഞുനില്‍ക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Eng­lish Summary:Rohith Vem­u­la’s death: Inves­ti­ga­tion closed
You may also like this video

Exit mobile version