Site icon Janayugom Online

റോസ്‌ലിയെ കാണാതായെന്ന പരാതി പൊലീസ് വച്ചു താമസിപ്പിച്ചത് ഒന്നരമാസം

ഇലന്തൂർ നരബലി കേസ് തെളിയിക്കുന്നതിൽ കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണം നിർണായകമായപ്പോൾ കളങ്കമായി കാലടി പൊലീസിന്റെ അനാസ്ഥ. റോസ്‌ലിയെ കാണാതായെന്ന പരാതി ലാഘവത്തോടെ കൈകാര്യം ചെയ്ത കാലടി പൊലീസ് അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചു. അ­ന്വേഷണം നേരാംവണ്ണം മുന്നോട്ടുപോയിരുന്നെങ്കിൽ പത്മത്തിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. പത്മത്തിനെ കാണാതായെന്ന പരാതിയുടെ ഗൗരവം തിരിച്ചറിഞ്ഞുള്ള ചിട്ടയായ അ­ന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. ഡിസിപി എസ് ശശിധരനുണ്ടായ സംശയം ദിവസങ്ങൾക്കകം കൊടും കുറ്റവാളിയായ ഷാഫിയിലേക്കും കൂട്ടുപ്രതികളായ ദമ്പതികളിലേക്കും എത്തിച്ചു. സമാനമായ പരാതിയാണ് ഓ­ഗസ്റ്റ് 17ന് കാലടി പൊലീസിന് മുന്നിലും എത്തിയത്.

ഒന്നരമാസം കഴിഞ്ഞിട്ടും ആ കേസിൽ ഒരടി മുന്നോട്ടുപോകാൻ കാലടി പൊലീസിനായില്ല. അതിന് ശ്ര­മിച്ചില്ല എന്നതാണ് വാസ്തവം. പത്മത്തിന്റെ ഫോണ്‍ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് കടവന്ത്ര കേസിൽ പൊലീസ് തുമ്പുണ്ടാക്കിയത്. റോസ്‌ലിയുടെ കേ­സിൽ മൊബൈൽ സ്വിച്ച്ഓഫ് ആണെന്ന് പറഞ്ഞ് കാലടി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. പരാതി നൽകാൻ വൈകിയതും അവഗണിക്കാൻ കാരണമായി. റോസ്‌ലിയെ അന്വേഷിച്ചെത്തിയ മകളോട് പോലും അവഗണനയോടെയാണ് കാലടി പൊ­ലീസ് പെരുമാറിയത്.

റോസ്‌ലി കൊല്ലപ്പെട്ട കാര്യംപോലും കുടുംബം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കാലടി പൊലീസ് ഒരുഘട്ടത്തിലും നീതിപൂർവമായ ഇടപെടൽ നടത്തിയില്ല. ഷാഫിയും റോസ്‌ലിയും നേരത്തെ പരിചയം ഉള്ളവരാണ്. നിരവധി തവണ ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്. ഷാഫിയുടെ ഹോട്ടലിലും റോസ്‌ലി പലപ്രാവശ്യം എത്തിയിട്ടുണ്ട്. ഊർജിതമായ അന്വേഷണം ആദ്യ പരാതിയിൽ നടന്നിരുന്നെങ്കിൽ ഷാഫിയെ കാലടി പൊലീസിന് വലയിലാക്കാമായിരുന്നു.

Eng­lish Sum­ma­ry: Ros­alin  miss­ing com­plaint: Indif­fer­ence on the part of the police
You may also like this video

Exit mobile version