Site icon Janayugom Online

ജെഎന്‍യുവില്‍ ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ; പ്രതിഷേധം ശക്തമായതോടെ പിന്‍വലിച്ചു

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ധര്‍ണ നടത്തിയാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 20,000 രൂപ പിഴ ഈടാക്കുമെന്നും പ്രവേശനം റദ്ദാക്കുമെന്നുമാണ് പുതിയ നിയമാവലിയില്‍ പറയുന്നത്. സംഘം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വയ്ക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30,000 രൂപ പിഴ ഈടാക്കുമെന്നും നിയമാവലിയില്‍ വ്യക്തമാക്കുന്നു. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കു പിന്നാലെയാണ് സര്‍വകലാശാല അധികൃതരുടെ പുതിയ നീക്കം. 

കാമ്പസിലെ പ്രതിഷേധങ്ങള്‍ അതിരു കടക്കുന്നതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഫെബ്രുവരി മൂന്ന് മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിയമങ്ങള്‍ക്ക് ജെഎന്‍യുവിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ നിയമങ്ങള്‍ സര്‍വകലാശാലയിലെ പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാവുമെന്നും ഉത്തരവിലുണ്ട്. 

വഴി തടയല്‍, ഹോസ്റ്റല്‍ റൂമുകളില്‍ അനധികൃതമായി പ്രവേശിക്കല്‍, അസഭ്യം പറയല്‍, ആള്‍മാറാട്ടം നടത്തല്‍ തുടങ്ങി 17 ലേറെ കുറ്റങ്ങളാണ് ശിക്ഷാര്‍ഹമായി പുതിയ നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പരാതികളുടെ പകര്‍പ്പ് വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് അയയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. പുതുക്കിയ നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി യൂണിയനുകള്‍ രംഗത്തെത്തി. തുഗ്ലക് പരിഷ്‌കാരങ്ങളാണെന്നും പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഉത്തരവിനെ കുറിച്ച് പ്രതികരിക്കാന്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ് തയാറായിട്ടില്ല. 

Eng­lish Summary;Rs 20,000 fine in JNU; It was with­drawn when the protest got stronger
You may also like this video

Exit mobile version