Site iconSite icon Janayugom Online

ശബരിമല തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

ശബരിമല തീര്‍ത്ഥാടകര്‍ക്കും, ജീവനക്കാര്‍ക്കും അഞ്ചുലക്ഷം രൂപ അപകടഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വെര്‍ച്വല്‍ ക്യൂ ശബരിമല തീര്‍ത്ഥാടകര്‍ക്കും സ്ഥിരം , താല്‍ക്കാലിക ജീവനക്കാര്‍ക്കുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക, ശബരിമലസ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും അപകടത്തിൽപ്പെട്ട്‌ മരിക്കുന്ന തീർഥാടകരുടെയും ജീവനക്കാരുടെയും ആശ്രിതർക്ക്‌ ഇൻഷുറൻസ്‌ തുക ലഭിക്കും.

എല്ലാ സംസ്ഥാനത്തുനിന്നുള്ളവർക്കും ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കും. തീർഥാടനം കഴിഞ്ഞ്‌ മടങ്ങുന്നവർക്കും ഈ നാലുജില്ലകളിലുമുണ്ടാകുന്ന അപകടമരണത്തിന്‌ പരിരക്ഷ കിട്ടും. പ്രീമിയംതുക പൂർണമായും ദേവസ്വം ബോർഡാണ്‌ അടയ്‌ക്കുന്നത്‌. പരിക്കേൽക്കുന്നവർക്കുള്ള ഇൻഷുറൻസ്‌ സംബന്ധിച്ച്‌ ചർച്ചകൾ നടക്കുന്നു. ഒരു വർഷത്തേക്കാണ്‌ കവറേജ്‌. മണ്ഡലകാലത്തും മാസപൂജയ്‌ക്ക്‌ വരുമ്പോഴും പരിരക്ഷ ലഭിക്കും.ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാർക്ക്‌ കേരളത്തിൽ എവിടെവച്ച്‌ അപകടമരണം സംഭവിച്ചാലും അഞ്ചുലക്ഷം രൂപ ഇൻഷുറൻസ്‌ അനുവദിക്കും. താൽക്കാലിക ദിവസ വേതനക്കാർക്ക്‌ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലയിൽ അപകടമുണ്ടായാൽ പരിരക്ഷ ലഭിക്കും.

ശബരിമലയിൽമാത്രം ദിവസവേതന അടിസ്ഥാനത്തിലും സ്ഥിരമായും നാലായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്‌. തീർഥാടനത്തിനിടെ മരിക്കുന്നവരുടെ മൃതദേഹം സംസ്ഥാനത്തിനകത്ത്‌ വീടുകളിലെത്തിക്കാൻ മുപ്പതിനായിരം രൂപയും ഇതര സംസ്ഥാനങ്ങളിലേക്ക്‌ കൊണ്ടുപോകാൻ ഒരുലക്ഷം രൂപയുംവരെ നൽകും. ഈ തുക ദേവസ്വംബോർഡ്‌ നേരിട്ട്‌ അനുവദിച്ചശേഷം ഇൻഷുറൻസ്‌ കമ്പനിയിൽനിന്ന്‌ ഈടാക്കുമെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ പറഞ്ഞു.

പ്രീമിയം തുകയായി ഒരു രൂപപോലും തീർഥാടകരിൽനിന്ന്‌ ഈടാക്കില്ല. ഇൻഷുറൻസ്‌ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ ബോർഡ്‌ ജീവനക്കാരും കമ്പനി ജീവനക്കാരും ഉൾപ്പെട്ട ഹെൽപ്‌ ഡെസ്ക്‌ രൂപീകരിക്കും. സീസൺ സമയത്ത്‌ ശബരിമല കേന്ദ്രീകരിച്ചും അതുകഴിഞ്ഞ്‌ ദേവസ്വം ബോർഡ്‌ ആസ്ഥാനത്തുമായിരിക്കും ഹെൽപ്പ്‌ ഡെസ്ക്‌ പ്രവർത്തിക്കുക. കഴിഞ്ഞവർഷം യുണൈറ്റഡ്‌ ഇൻഷുറൻസ്‌ കമ്പനിയുമായിട്ടായിരുന്നു കരാർ. ടെണ്ടർ നടപടികളിലൂടെ ഈ വർഷത്തെ ഇൻഷുറൻസ്‌ കമ്പനിയെ തെരഞ്ഞെടുക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

Exit mobile version