Site iconSite icon Janayugom Online

സുഡാനില്‍ ആര്‍എസ്എഫ് ആക്രമണം; 33 കുട്ടികള്‍ ഉള്‍പ്പെടെ 50 മരണം

സുഡാനിലെ അര്‍ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു. സൗത്ത് കോർഡോഫാൻ സംസ്ഥാനത്തെ കലോഗി പട്ടണത്തിലെ കിന്റര്‍ഗാര്‍ട്ടനിലായിരുന്നു ആക്രമണം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന. കുട്ടികളെ കൊല്ലുന്നത് അവകാശങ്ങളുടെ ഭീകരമായ ലംഘനമാണെന്ന് സുഡാനിലെ യുണിസെഫ് പ്രതിനിധി ഷെൽഡൺ യെറ്റ് പറഞ്ഞു. ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും, ആവശ്യമുള്ളവർക്ക് മാനുഷിക സഹായം സുരക്ഷിതമായും തടസമില്ലാതെയും ലഭ്യമാക്കണമെന്നും എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൽ‑ഫാഷർ നഗരം പിടിച്ചെടുത്തതിനു ശേഷം ഡാർഫറിൽ നിന്ന് കോർഡോഫാൻ സംസ്ഥാനത്താണ് ആര്‍എസ്എഫ് നിലവില്‍ ആക്രമണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. നൂറുക്കണക്കിന് സാധാരണക്കാര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഞായറാഴ്ച സൗത്ത് കോർഡോഫാനിലെ കൗഡയിൽ സുഡാനീസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 48 പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. എൽ‑ഫാഷറിലേതുപോലുള്ള പുതിയ അതിക്രമങ്ങൾ കോർഡോഫാൻ നേരിടേണ്ടിവരുമെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി. 2023 മുതൽ ആർ‌എസ്‌എഫും സുഡാൻ സൈന്യവും സുഡാനിൽ അധികാരത്തിനായി പോരാടുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 40,000‑ത്തിലധികം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്തു. യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 

Exit mobile version