Site icon Janayugom Online

പിഎഫ്ഐയെ ഉള്ളതിലും വലിയ ഭീകരസ്വത്വമാക്കി പെരുപ്പിച്ച് ഭൂരിപക്ഷസമുദായം അപകടത്തിലാണെന്ന് വരുത്താന്‍ ആര്‍എസ്എസ് ശ്രമം: എം എ ബേബി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മുസ്‌ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്ന് മാത്രമല്ല അവരുടെ വര്‍ഗീയ രാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദവീക്ഷണങ്ങള്‍ പുലര്‍ത്തുകയും എതിരാളികള്‍ക്കെതിരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്‌തെന്നും എംഎ.ബേബി പറഞ്ഞു. എന്നിരുന്നാലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (യുഎപിഎ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പിഎഫ്.ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമല്ല. ആര്‍എസ്എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പി.എഫ്.ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ ഭരണപരമായ നടപടിയുണ്ടാകണം.

അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി പോരാടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.പക്ഷേ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും അതിന്റെ നേതാക്കളുടെ അറസ്റ്റും ഇപ്പോള്‍ അതിനെ നിരോധിച്ചതും ഉപയോഗിച്ച് ഇന്ത്യയില്‍ വലിയൊരു മുസ്‌ലിം പേടി(ഇസ്‌ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യൂണിയന്‍ സര്‍ക്കാര്‍പി എഫ്ഐയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിര്‍ക്കുമ്പോഴും പിഎഫ്ഐയെ ഉപയോഗിച്ച് ആര്‍എസ്എസ് നടത്തുന്ന അപകടകരമായ രാഷ്ട്രീയനീക്കത്തെ കാണാതിരിക്കുന്നത് രാഷ്ട്രീയാന്ധതയായിരിക്കും.

പിഎഫ്ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു എന്നു വേണം കരുതാന്‍.മതതീവ്രവാദികളോട് ഒരു ഒത്തുതീര്‍പ്പുമില്ല, അതേസമയം പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാന്‍ നടത്താനുള്ള ശ്രമത്തെ തുറന്നു കാണിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും എം എ. ബേബി പറഞ്ഞു.

RSS is try­ing to make PFI a big­ger ter­ror­ist enti­ty than it is and make major­i­ty com­mu­ni­ty in dan­ger: MA Baby

You may also like this video:

Exit mobile version