Site iconSite icon Janayugom Online

ഗര്‍ഭസ്ഥ ശിശുക്കളെ രാമായണം പഠിപ്പിക്കും ; ക്യാമ്പയിനുമായി ആര്‍എസ്‌എസ്

ഗർഭസ്ഥ ശിശുവിനെ ഗീത, രാമായണ പാരായണം വഴി ഉത്തമ പൗരന്മാരാക്കാന്‍ പദ്ധതി തയ്യാറാക്കി ആർഎസ്എസിന്റെ വനിതാ വിഭാഗമായ ‘സംവർധിനി ന്യാസ്’. ഇതിനായി ‘ഗർഭ സംസ്കാരം’ എന്ന പേരിൽ പ്രചാരണപരിപാടിക്ക് സംഘടന തുടക്കംകുറിച്ചിട്ടുണ്ട്. ജനനത്തിനു മുമ്പുതന്നെ കുട്ടിയെ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്നതാണ് പദ്ധതി. ഇതുസംബന്ധിച്ച് ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന പരിപാടിയില്‍ ശില്പശാലയിൽ നിരവധി ഗൈനക്കോളജിസ്റ്റുകളും ആയുർവേദ ഡോക്ടർമാരും പങ്കെടുത്തു. ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് മുഖ്യാതിഥിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ആർഎസ്‌എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ ഉപസംഘടനയാണ് സംവർദ്ധിനി ന്യാസ്. ഗർഭാവസ്ഥയിൽ തന്നെ സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും രാജ്യത്തിനാണ് മുൻഗണനയെന്ന് കുട്ടിയെ പഠിപ്പിക്കണമെന്നും സംവർദ്ധിനി ന്യാസിന്റെ ദേശീയ സംഘടനാ സെക്രട്ടറി മാധുരി മറാത്തേ പറഞ്ഞു.

ഗർഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകൾ വരെ പഠിക്കാൻ കഴിയുമെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക ഭദ്രതയുള്ള മാതാപിതാക്കൾക്ക് വൈകല്യവും ഓട്ടിസവുമായി കുട്ടികൾ ജനിക്കുന്ന പ്രവണത വർധിക്കുകയാണെന്ന് എയിംസിലെ എൻഎംആർ വിഭാഗം മേധാവി ഡോ. രമാ ജയസുന്ദർ പറഞ്ഞു. ദമ്പതികൾ ഒരു കുട്ടിയെക്കുറിച്ച് ചിന്തിക്കുന്ന നിമിഷം ആയുർവേദത്തിന്റെ പങ്ക് പ്രവർത്തിക്കുന്നു. ഗർഭാവസ്ഥയിൽ സ്ത്രീ സംസ്കൃതം വായിക്കുകയും ഗീതാപാഠം ചെയ്യുകയും വേണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ‘ഗർഭ സംസ്കാരം’ ശരിയായി നടത്തിയാൽ ഗർഭപാത്രത്തിൽ തന്നെ കുഞ്ഞിന്റെ ഡിഎൻഎ പോലും മാറ്റാൻ കഴിയുമെന്ന് അവർ അവകാശപ്പെട്ടു.

‘ഗർഭ സംസ്കാർ’ പദ്ധതിയിലൂടെ ഓരോ വർഷവും 1000 കുട്ടികൾക്ക് ജന്മം നൽകി ഇന്ത്യയുടെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. രാജ്യത്തെ രക്ഷിക്കാൻ ശ്രീരാമനെപ്പോലുള്ള കുട്ടികളെ പ്രസവിക്കണമെന്ന് സംഘടനയുടെ സഹകൺവീനറായ ഡോ. രജനി മിത്തൽ പറഞ്ഞു. ഗർഭകാലത്ത് കുട്ടിയുടെ ലിംഗത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ പ്രതീക്ഷകളും ആകുലതകളുമാണ് കുട്ടികളെ സ്വവർഗാനുരാഗികളാക്കുന്നതെന്ന് ഡോ. ശ്വേത ഡാംഗ്രെ പറഞ്ഞു. മിക്ക അമ്മമാരും രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ആൺകുട്ടിയെ പ്രസവിക്കുന്നുവെങ്കിൽ കുട്ടി സ്വവർഗാനുരാഗിയായി മാറുമെന്ന് ഡോ. ശ്വേത ഡാംഗ്രെ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: RSS launch­es cam­paign to chant Gita, Ramayan to teach babies in womb cul­ture, values
You may also like this video

Exit mobile version