Site iconSite icon Janayugom Online

മരുന്ന് നിര്‍മ്മാണത്തിലെ പിഴവുകള്‍ വല്യകാര്യമാക്കരുതെന്ന് ആര്‍എസ്എസ്

മരുന്ന് നിര്‍മ്മാണത്തില്‍ സംഭവിക്കുന്ന ചെറിയ തെറ്റുകള്‍ പര്‍വതീകരിച്ച് കാണിക്കേണ്ടില്ലെന്ന് ആര്‍എസ്എസ് അനുകൂല സംഘടനയായ ലഘു ഉദ്യോഗ് ഭാരതി. മരുന്ന് ഉല്പാദിപ്പിക്കുന്ന ചെറുകിടസംരഭങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ കണ്ടെത്തുന്ന ചെറിയ വീഴ്ചകള്‍ കാര്യമായി എടുക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തിലാണ് സംഘടന ചൂണ്ടിക്കാട്ടിയത്.
ഇടത്തരം, മൈക്രോ മരുന്ന് നിര്‍മ്മാണശാലകളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന പരിശോധനയില്‍ ചെറിയ പിഴവുകള്‍ കണ്ടെത്തിയാലും നടപടി സ്വീകരിക്കാന്‍ പാടില്ല. ചെറുകിടനിര്‍മ്മാണശാലകളില്‍ അടിക്കടി നടത്തുന്ന പരിശോധന രാജ്യത്തെ മരുന്ന് നിര്‍മ്മാണ മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിതെളിക്കും. രണ്ടാം തവണയാണ് ഇതുസംബന്ധിച്ച് ലഘു ഉദ്യോഗ് ഭാരതി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുന്നത്. കഴിഞ്ഞ ജൂലൈ മാസം അയച്ച ആദ്യകത്തിലും സംഘടന ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ഉടന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഈമാസം അഞ്ചിന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്കാണ് സംഘടന കത്തയച്ചത്. പരിശോധനകള്‍ പലപ്പോഴും സ്ഥാപനത്തിന്റെ അംഗീകാരം നഷ്ടപ്പെടുന്ന വിധത്തിലുള്ളതായി മാറുന്നു, ഇത് മരുന്ന് ക്ഷാമത്തിന് വഴിതെളിക്കും, ലഘു ഉദ്യോഗ് ഭാരതി ദേശീയ പ്രസിഡന്റ് ഗ്യാന്‍ ശ്യം ഓജ കത്തില്‍ ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമാണ് രാജ്യത്ത് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഒര്‍ഗനൈസേഷന്‍ മരുന്ന് നിര്‍മ്മാണ ഫാക്ടറികളില്‍ പരിശോധന നടത്തുന്നത്.
രാജ്യത്ത് നിര്‍മ്മിച്ച ചുമമരുന്ന് കഴിച്ച് സാംബിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുട്ടികള്‍ മരിച്ച സംഭവം വന്‍വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ചുമമരുന്ന് പല ആഫ്രിക്കന്‍— യുറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചിരിക്കുകയാണ്. ഈ സംഭവങ്ങള്‍ ഇന്ത്യന്‍ മരുന്ന് വിപണിയെ തന്നെ ഗുരുതരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: RSS says that errors in drug man­u­fac­tur­ing should not be made a big deal

You may also like this video

Exit mobile version