നെയ്യാറ്റിൻകരയിലെത്തിയ മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു ആര്‍എസ്എസുകാര്‍ തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞത്.
രാജ്യത്തിന്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് കാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളിലും തുഷാര്‍ ഗാന്ധി പങ്കെടുത്തിരുന്നു.
ആര്‍എസ്എസ് നടപടി ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മഹാത്നാഗാന്ധിയെ വെടിവച്ചു കൊന്ന ആ വെടിയുണ്ടയും അതിനു പിറകിലെ ഗോഡ്സെയും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അതാണ് ആര്‍എസ്എസ്. അതാണ് ബിജെപി. സാമ്രാജ്യത്വ നേതാക്കളുടെ ചെരിപ്പ് നക്കാൻ പോയവരാണ് ആര്‍എസ്എസുകാര്‍. അതുകൊണ്ട് മാത്രമാണ് മഹാത്മാഗാന്ധിയുടെ കൊച്ചു മകനെ തടയുവാനുള്ള വിവരക്കേടും ധിക്കാരവും അവര്‍ കാണിച്ചിരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ് പ്രവർത്തകർ

