പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിബന്ധനകള്‍ക്ക് വിധേയമായി യൂറോപ്പുമായുള്ള സഖ്യത്തിന് തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. മ്യൂണിക് സുരക്ഷാ സമ്മേളനത്തിലാണ് റൂബിയോയുടെ പ്രസ്താവന. പഴയ രീതിയിലുള്ള സഖ്യത്തിന് പകരം പരസ്പര പൂരകമായ പുതിയ ബന്ധമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും റൂബിയോ പറഞ്ഞു.
സഖ്യകക്ഷികൾ ദുർബലമാകുന്നത് അമേരിക്കയെയും ദുർബലമാക്കുമെന്നാണ് റൂബിയോയുടെ പക്ഷം. അതിനാല്‍ തങ്ങളെത്തന്നെ പ്രതിരോധിക്കാൻ കഴിവുള്ള സഖ്യകക്ഷികളെയാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്ന് റൂബിയോ വ്യക്തമാക്കി. സഖ്യം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും കൂട്ട കുടിയേറ്റം, കാലാവസ്ഥാ നയങ്ങൾ എന്നിവയിൽ യൂറോപ്പ് മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ യൂറോപ്പിന്റെ പഴയ നയങ്ങൾ പരാജയമാണെന്നാണ് റൂബിയോയുടെ വിമര്‍ശനം.
തുല്യ പങ്കാളിത്തമല്ല, മറിച്ച് ഡൊണാൾഡ് ട്രംപിന്റെ നിബന്ധനകളിൽ രൂപപ്പെടുത്തിയ ഒരു സഖ്യമാണ് റൂബിയോ മുന്നോട്ടുവച്ചത്. പാശ്ചാത്യ ലോകത്തിന്റെ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കാനല്ല, മറിച്ച് അതിനെ പുനരുജ്ജീവിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. വ്യവസായവൽക്കരണത്തിലൂടെയും സുരക്ഷാ സഹകരണത്തിലൂടെയും ഒരു പുതിയ പാശ്ചാത്യ നൂറ്റാണ്ട് കെട്ടിപ്പടുക്കണമെന്ന ആഹ്വാനവും റൂബിയോ മുന്നോട്ടുവച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട ഐക്യരാഷ്ട്രസഭ(യുഎന്‍) പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ആഴത്തിലുള്ള പരിഷ്കാരങ്ങൾ വേണമെന്ന് റൂബിയോ വാദിച്ചു. ലോകത്തെ പ്രധാന സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ യുഎന്നിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗാസയിലെയും ഉക്രെയ‍്നിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎന്നിന് സാധിച്ചിട്ടില്ല. അമേരിക്കയുടെ നേതൃത്വത്തിലാണ് ഗാസയിലെ ബന്ദികളെ മോചിപ്പിക്കാനും താൽക്കാലിക വെടിനിർത്തൽ കൊണ്ടുവരാനും സാധിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട ആഗോള വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭയ്ക്ക് മറുപടികളില്ലെന്നും പ്രത്യേക പങ്ക് വഹിക്കാനാകുന്നില്ലെന്നും റൂബിയോ പറഞ്ഞു. ലോകത്തിന് ഗുണം ചെയ്യുന്ന ഒരു വേദിയായി മാറാൻ ഐക്യരാഷ്ട്രസഭയ്ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ നിബന്ധനകളില്‍ രൂപപ്പെടുത്തിയ യൂറോപ്പ് സഖ്യത്തിന് ആഹ്വാനം ചെയ്ത് റൂബിയോ

