Site iconSite icon Janayugom Online

തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തനത് ഭൂമി അര്‍ഹരായവര്‍ക്ക് കൊടുക്കാന്‍ ചട്ടം ഉടൻ ഭേദഗതി ചെയ്യും: മന്ത്രി കെ രാജന്‍

മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തനത് ഭൂമി റവന്യൂ വകുപ്പിലേക്ക് പുനര്‍നിക്ഷിപ്തമാക്കി അര്‍ഹരായവര്‍ക്ക് പട്ടയം കൊടുക്കാന്‍ സര്‍ക്കാര്‍ ചട്ടഭേദഗതി കൊണ്ടുവരികയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മണ്ണാര്‍ക്കാട്-അട്ടപ്പാടി താലൂക്ക്തല പട്ടയമേള മണ്ണാര്‍ക്കാട് എംഇഎസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങി പഞ്ചായത്തിന് നല്‍കിയ ഭൂമി, പഞ്ചായത്ത് വില കൊടുത്ത വാങ്ങിയ ഭൂമി, വിവിധ ഹൗസിംഗ് പ്രോജക്ടുകള്‍ക്കായി പഞ്ചായത്തുകളുടെ കൈവശം വന്ന ഭൂമി തുടങ്ങിയവ അര്‍ഹര്‍ക്ക് നല്‍കാന്‍ വില്ലേജില്‍ ആരംഭിച്ച് ജില്ല കലക്ടര്‍, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ വഴി വീണ്ടും പരിശോധിച്ച് തനത് ഭൂമിയില്‍ അതിവേഗ പ്രശ്നപരിഹാരം സാധ്യമാകും വിധമുളള നിയമഭേദഗതി നടത്താനാണ് തദ്ദേശവകുപ്പിന്റെ തീരുമാനം

94‑ലെ ആക്ട് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ കളിസ്ഥലം, മേച്ചില്‍ പുറം, ശ്മശാനം എന്നി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംരക്ഷണാവകാശമുളള ഭൂമിയുടെ കാര്യത്തില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പിന്റെ ജില്ലാ മേധാവിയായ ജില്ല കലക്ടറെ പഞ്ചായത്ത് വകുപ്പ് ജില്ലാ മേധാവി, അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി എന്നിവയോടെ ചുമതലപ്പെടുത്താം. ഇത്തരമൊരു സംവിധാനം എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ 1900 കോളനികളില്‍ ഭൂമിക്ക് നാഥന്മാര്‍ ഉണ്ടാവുമെന്നും മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. അത് നടപ്പാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്കുകളില്‍ 1439 പട്ടയങ്ങളാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ല പട്ടയവിതരണത്തില്‍ സമാനതകളില്ലാത്ത റെക്കോഡ് കരസ്ഥമാക്കി മുന്നോട്ട് പോകുന്ന ജില്ലയാണ്. സര്‍ക്കാറിന്റെ ആദ്യ 100 ദിനത്തില്‍ 7606 പട്ടയങ്ങളും രണ്ടാം 100 ദിനത്തിനകത്ത് 17879 പട്ടയങ്ങളം മൂന്നാം 100 ദിനത്തിനകത്ത് 7218 പട്ടയങ്ങളും ഇപ്പോള്‍ നടക്കുന്ന നാലാം 100 ദിനത്തിനകത്ത് ഇന്ന് നടക്കുന്ന ചടങ്ങുകളില്‍ വിതരണം ചെയ്യുന്നതടക്കം മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 41879 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നതെന്നും കേരളത്തിലെ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്ന ജില്ലയായി പാലക്കാട് മാറിയെന്നും മന്ത്രി വ്യക്തമാക്കി. പലവിധത്തില്‍ പലവകുപ്പുകളുടെ കൈയ്യിലുളള ഭൂമി അവരുടെ അനുവാദത്തോടെ സര്‍ക്കാറിന് വേണ്ടി പട്ടയം കൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ ആലോചന നടക്കുന്നതായും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് സ്പീക്കറായിരുന്ന സമയത്ത് തൃത്താലയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പക്കലുളള ഭൂമിക്ക് പട്ടയം കൊടുക്കുക എന്ന ആശയത്തിലേക്ക് കേരളം വരുന്നതെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

ഭൂരഹിതരായ മനുഷ്യര്‍ക്ക് പരമാവധി വേഗത്തില്‍ ഭൂമി നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം അതിന്റെ ഭാഗമായി രൂപീകരിച്ച പട്ടയമിഷന്‍, പട്ടയ അസംബ്ലി ഉള്‍പ്പെടെയുളള ചുവടുവെയ്പ്പുകള്‍ സര്‍ക്കാര്‍ നടത്തിയതായും മന്ത്രി പറഞ്ഞു. കോങ്ങാട് എംഎല്‍എ അഡ്വ. ശാന്തകുമാരി അധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാരുതി മുരുകന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രീത. തെങ്കര പഞ്ചായത്ത് പ്ര സിഡണ്ട് ഷൗക്കത്തലി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി അനില്‍കുമാര്‍, ജില്ല കലക്ടര്‍ ഡോ.എസ് ചിത്ര, സബ് കളക്ടര്‍ മിഥുന്‍ പ്രേംരാജ്, സി പിഐ ജില്ലാ അസി സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍. തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്കൊപ്പം രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Exit mobile version