Site icon Janayugom Online

തെലങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം

തെലങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം. ഹൗറ‑സെക്കന്തരാബാദ് ഫലക്‌നുമ എക്‌സ‌്പ്രസിലാണ് തീപിടിത്തമുണ്ടായത്. നാല് ബോഗികള്‍ പൂർണമായി കത്തിനശിച്ചു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല.
ഹൈദരാബാദിൽ നിന്ന് 45 കിലോമീറ്റർ അകലെ തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ പഗിഡിപള്ളി, ബൊമ്മൈപള്ളി എന്നീ ഗ്രാമങ്ങൾക്കിടയില്‍ വച്ചാണ് ട്രെയിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കണ്ടെത്തല്‍. റെയിൽവേ അധികൃതരുടെ സമയോചിതമായ ഇടപെടലാണ് ആളപായം ഒഴിവാക്കിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കോച്ചിൽ നിന്ന് പുകയും തീയും ഉയർന്നതോടെ ട്രെയിൻ നിർത്തി ആളെ പുറത്തിറക്കുകയായിരുന്നു. തൊട്ടടുത്ത ബോഗികളിലുണ്ടായിരുന്ന ആളുകളും വളരെ വേഗത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങി. ഇതിന് ശേഷമാണ് തീ കൂടുതല്‍ ബോഗികളിലേക്ക് പടരുന്നത്. കൂടുതല്‍ റെയിൽവേ അധികൃതരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ട കോച്ചുകൾ വേർപെടുത്തുകയും സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുകയും ചെയ്ത ശേഷം ട്രെയിന്‍ യാത്ര തുടർന്നു.
അതേസമയം ചാർജർ പോയിന്റിന് സമീപം നിന്നുകൊണ്ട് ഒരു യാത്രക്കാരന്‍ പുകവലിക്കുന്നത് കണ്ടതായി മറ്റൊരു യാത്രക്കാരന്‍ റെയില്‍വേ അധികൃതരോട് വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതർ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസും റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.

eng­lish summary;Running in Telan­gana A huge fire broke out in the train

you may also like this video;

Exit mobile version