Site icon Janayugom Online

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍

ഡോളറിനെതിരെ റെക്കോഡ് ഇടിവില്‍ ഇന്ത്യന്‍ രൂപ. ചരിത്രത്തില്‍ ആദ്യമായാണ് ഡോളറിനെതിരെ മൂല്യം 78 രൂപ കടന്നത്.

കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളാണ് രൂപ കൂപ്പുകുത്താന്‍ കാരണം. കഴിഞ്ഞയാഴ്ച 77.93 രൂപയെന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് 78.29ല്‍ എത്തി. ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഇന്ത്യന്‍ രൂപയുടെ വ്യാപാരം ആരംഭിച്ചത് 78.20 രൂപ നിരക്കിലായിരുന്നു.

രാജ്യത്ത് നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നുണ്ട്. ജനുവരി മുതല്‍ 1.87 ലക്ഷം കോടി രൂപ വിദേശ നിക്ഷേപം പുറത്തേക്ക് പോയതായാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപം പിന്‍വലിക്കല്‍ തുടരുന്നത് രാജ്യത്തെ പ്രധാന ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിനെയും ബാധിക്കും. ജനുവരി മുതല്‍ ഇതുവരെ 10ശതമാനം ഇടിവാണ് ഓഹരി സുചികകള്‍ നേരിടുന്നത്.

ഈ മാസം യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് 0.45 ശതമാനത്തോളം വര്‍ധിപ്പിച്ചേക്കും എന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ പിന്‍വലിക്കപ്പെടുന്ന വിദേശ നിക്ഷേപം ഇനിയും ഉയരാം. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണമായേക്കും. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെതുടര്‍ന്ന് വിതരണ ശൃംഖലയിലെ തടസങ്ങളും വര്‍ധിച്ചുവരുന്ന എണ്ണവിലയും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നതിന് കാരണമാകുന്നുണ്ട്.

Eng­lish summary;Rupee depre­ci­ates against dol­lar in ear­ly trade

You may also like this video;

Exit mobile version