Site iconSite icon Janayugom Online

കീവില്‍ ആക്രമണം ശക്തമാക്കി റഷ്യ

ഉക്രെയ‍്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ ഡ്രോ­ണ്‍ ആക്രമണം. പെട്രോള്‍ സ്റ്റേ­ഷന് സമീപം നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷിങ്കോ പറഞ്ഞു. 54 കാമികേസ് ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. അതില്‍ 52 എണ്ണം വെടിവച്ചിട്ടതായി ഉക്രെയ‍്‍ന്‍ വ്യോമസേന അറിയിച്ചു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് കീവിലെ രണ്ട് കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായി. തെക്കന്‍ ഹോളാസ്‍യിവ്സ്കിയിലെ വെയര്‍ഹൗസുകള്‍ കത്തിനശിച്ചതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരം സ്ഥാപിച്ചതിന്റെ വാര്‍ഷികവും പൊതുഅവധിയുമായ കീവ് ദിന ആ­ഘോഷങ്ങള്‍ക്കിടെയാണ് ആക്രമണം. അധിനിവേശം ആ­രംഭിച്ചതിനും ശേഷം തലസ്ഥാന നഗരത്തിനെതിരായി നടത്തുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് പ്രാദേശിക സൈ­നിക ഭരണകൂടം പറയുന്നു. 

കീവില്‍ മാത്രം 40 ഡ്രോണുകളാണ് വെടിവച്ചിട്ടത്. ഈ മാസം കീവില്‍ റഷ്യ നടത്തുന്ന പതിനാലാമത്തെ ഡ്രോ­­ണ്‍ ആക്രമണമാണിത്. കീവിനു പടിഞ്ഞാറുള്ള സെെറ്റോമിര്‍ നഗരത്തിലും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉക്രെയ‍്ന്‍ സേന പ്രത്യാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിരോധത്തെ മറികടക്കാന്‍ റഷ്യ കീവില്‍ ആക്രമണം കടുപ്പിക്കുന്നത്. വടക്ക് പ­ടിഞ്ഞാറ് വോളിന്‍ മുതല്‍ തെ­ക്ക്- കിഴക്ക് നിപ്രോപെട്രേ­ാവ്‍സ്ക് വരെയുള്ള ഉക്രെയ‍‍്നിലെ 12 പ്രദേശങ്ങളില്‍ ഇന്നലെ വ്യോമാക്രമണ മുന്നറിയിപ്പ് സജീവമാക്കിയിരുന്നു.
12 പ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആളുകള്‍ ഷെല്‍ട്ടറുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മേയര്‍ ആവശ്യപ്പെട്ടു.
കാമിക്കേസ് ഡ്രോണുകളും ക്രൂയിസ് ബാലിസ്റ്റിക് മിസെെലുകളുടെ ശ്രേ­ണിയും സമീപകാല ആക്രമണങ്ങളില്‍ റഷ്യ സജീവമായി ഉപയോഗിക്കുന്നുണ്ട്. 

Eng­lish Summary;Russia has stepped up its attack on Kiev

You may also like this video

Exit mobile version