Site iconSite icon Janayugom Online

ആക്രമണം കടുപ്പിച്ച് റഷ്യ : 51 മരണം

ലിവിവിലെ ഇന്റർനാഷണൽ പീസ് കീപ്പിങ് ആന്റ് സെക്യൂരിറ്റി സെന്റർ സൈനികത്താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 134 പേർക്ക് പരിക്കേറ്റതായും ലിവിവ് ഗവര്‍ണര്‍ മാക്‌സിം കോസിറ്റ്‌സ്‌കി സ്ഥിരീകരിച്ചു. പോളണ്ട് അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള യാവോറിവിലെ സെെനികത്താവളത്തിനു നേരെയാണ് റഷ്യന്‍ സേനയുടെ രണ്ട് സ്‍ഫോടനങ്ങളുണ്ടായത്. റഷ്യ 30ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായും കോസിറ്റ്സ്‍കി പറഞ്ഞു. യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ സെെനിക പരിശീലകര്‍, ഉക്രെയ്‍ന്‍ സെെനികര്‍ക്ക് പരിശീലനം നല്‍കുന്ന സെെനികത്താവളമാണിത്. എന്നാല്‍ ആക്രമണ സമയത്ത് പരിശീലകര്‍ താവളത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. തെക്കൻ നഗരമായ മൈക്കോലോവിൽ നടന്ന ആക്രമണത്തില്‍ ഒമ്പത് പേർ കൊല്ലപ്പെട്ടതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ വാഹനവ്യൂഹത്തിനു നേരെ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും ഉക്രെയ്‍ന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ കീവില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള പെരെമോഹ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ച നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. റഷ്യന്‍ സെെന്യം ഇവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടതായും വിസമ്മതിച്ചപ്പോഴാണ് ആക്രമണം നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാനുഷിക ഇടനാഴികളില്‍ റഷ്യന്‍ സേന നിരന്തരം ആക്രമണം നടത്തുന്നുവെന്നും പൗരന്‍മാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണെന്നും ഉക്രെയ്ന്‍ ആരോപിച്ചു. ധാരണയായ 14 ഇടനാഴികളിൽ ഒമ്പതെണ്ണം മാത്രമാണ് ശനിയാഴ്ച തുറന്നതെന്ന് ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. സംഘർഷ മേഖലകളിൽ നിന്ന് 1,25,000 പേരെ മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിച്ചതായി പ്രസിഡന്റ് വ്‍ളാദിമിര്‍ സെലൻസ്‍കി അറിയിച്ചു. 4,00,000 ആളുകൾ കുടുങ്ങിക്കിടക്കുന്ന, മരിയുപോളിനാണ് രക്ഷാപ്രവര്‍ത്തനത്തില്‍ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് റഷ്യൻ അധിനിവേശത്തിന് ശേഷം കുറഞ്ഞത് 25 ലക്ഷം ആളുകൾ ഉക്രെയ്‍നിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്.

 

Eng­lish sum­ma­ry; Rus­sia inten­si­fies attack: 51 dead

You may also like this video;

Exit mobile version