Site icon Janayugom Online

ലിംഗമാറ്റം നിയമവിരുദ്ധമാക്കുന്ന ബിൽ റഷ്യ പാസാക്കി

ലിംഗമാറ്റ ശസ്ത്രക്രിയ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ബില്‍ റഷ്യന്‍ പാര്‍ലമെന്റ് പാസാക്കി. റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമയിൽ നടന്ന മൂന്നാം അവതരണത്തിലാണ് ബില്‍ ഏകകണ്ഠമായി പാസാക്കിയത്. ഒരു വ്യക്തിയുടെ ലിംഗമാറ്റം ലക്ഷ്യമിട്ടുള്ള വെെദ്യശാസ്ത്രപരമായ നടപടികളും ഔദ്യോഗിക രേഖകളിലും പൊതു രേഖകളിലും ലിംഗഭേദം മാറ്റുന്നതും ബില്‍ നിരോധിക്കുന്നു. ജന്മനായുള്ള അപാകതകൾ ചികിത്സിക്കുന്നതിനായുള്ള മെഡിക്കല്‍ നടപടികള്‍ക്ക് ഇളവുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നിയമത്തില്‍ ഒപ്പിടുന്നതിനു മുമ്പ് ക്രെംലിൻ നിയന്ത്രിത അപ്പർ ചേംബറായ ഫെഡറേഷൻ കൗൺസില്‍ ബില്‍ പാസാക്കണം.
രാജ്യത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നും ബില്ലിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. പാശ്ചാത്യ കുടുംബവിരുദ്ധ പ്രത്യയശാസ്ത്രത്തിൽ നിന്ന് റഷ്യയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ പാസാക്കിയതെന്നാണ് നിയമനിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. യുഎസില്‍ വര്‍ധിച്ചുവരുന്ന ലിംഗമാറ്റ പ്രവണത രാജ്യത്തിന്റെ അപചയത്തിന്റെ സൂചനയാണെന്നാണ് ഡുമ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിൻ വിശേഷിപ്പിച്ചത്.
രാജ്യം പരമ്പരാഗത കുടുംബമൂല്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പുടിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റഷ്യൻ ഓർത്തഡോക്സ് ചർച്ച് ഒരു പരിധിവരെ ഈ നീക്കത്തെ ശക്തമായി പിന്തുണക്കുകയും ചെയ്തിരുന്നു. 2013ലാണ് എല്‍ജിബിടിക്യു അവകാശങ്ങൾ നിയന്ത്രിക്കുന്ന ആദ്യത്തെ നിയമനിർമ്മാണം ക്രെംലിന്‍ അംഗീകരിച്ചത്. 2020ൽ, പുടിൻ സ്വവർഗ വിവാഹം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാ പരിഷ്കരണം അവതരിപ്പിച്ചിരുന്നു.

eng­lish sum­ma­ry; Rus­sia pass­es bill to out­law gen­der reassignment

you may also like this video;

Exit mobile version