Site icon Janayugom Online

ഉക്രെയ്ൻ ആണവനിലയ ആക്രമണത്തിന് പദ്ധതിയിടുന്നതായി റഷ്യ

ഉക്രെയ്‍നിലെ സ­പ്പേ­ാ­­­രീഷ്യ ആണവ നിലയത്തില്‍ മനുഷ്യനിര്‍മ്മിത ദുരന്തത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി റഷ്യ. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ ഉക്രെയ്‍ന്‍ സന്ദര്‍ശനത്തിനിടെ ഉക്രെയ്‍നും പാശ്ചാത്യ രാജ്യങ്ങളും ആണവ നിലയത്തില്‍ ആക്രമണം ആസൂത്രണം ചെയ്തതായും റഷ്യ ആരോപിച്ചു. നിലയത്തിന് നേരെ ഉക്രെയ്‍ന്‍ സെെന്യം അശ്രദ്ധമായി വെടിയുതിര്‍ക്കുകയാണെന്ന് റഷ്യ പറയുന്നു. ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശം സെെനികവല്ക്കരിക്കാനുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നിലയത്തിനും പരിസരത്തും കനത്ത ആയുധങ്ങള്‍ വിന്യസിച്ചിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. എന്നാല്‍ ഷെല്ലാക്രമണം തുടരുന്ന പക്ഷം ആണവ നിലയം അടച്ചുപൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ നിലയത്തിലെ ആറ് യൂണിറ്റുകളില്‍ രണ്ടെണ്ണം കോള്‍ഡ് റിസര്‍വ് ആക്കി മാറ്റാനാണ് പദ്ധതി. അതേസമയം, ആണവ നിലയത്തിലെ ആക്രമണം സംബന്ധിച്ച് റഷ്യ ഉന്നയിക്കുന്ന ആരേ­ാപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഉക്രെയ്‍ന്‍ പ്രതികരിച്ചു. ഉക്രെയ്‍നെ അപകീര്‍ത്തിപെടുത്താനാണ് റഷ്യയുടെ ശ്രമം. റഷ്യന്‍ സെെന്യം പിടിച്ചെടുത്ത ആണവ നിലയം ഉടന്‍ ഉപേക്ഷിക്കണമെന്നും അവിടെ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ നീക്കം ചെയ്യണമെന്നും ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.

റഷ്യന്‍ സെെന്യത്തിന്റെ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിനെതിരെ ആവര്‍ത്തിച്ചുള്ള ഷെല്ലാക്രമണമാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് പരസ്പരം പഴിചാരി റഷ്യയും ഉക്രെയ്‍നും രംഗത്തെത്തിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ റിയാക്ടർ സമുച്ചയമാണ് സപ്പോരീഷ്യയിലേത്. റിയാക്ടര്‍ സമുച്ചയത്തിന്റെ ശീതീകരണ സംവിധാനത്തെ ഷെല്ലാക്രമണം തകരാറിലാക്കാന്‍ സാധ്യതയുണ്ടെന്ന് സപ്പോരീഷ്യയിലെ റഷ്യൻ-ഇൻസ്റ്റാൾഡ് അഡ്മിനിസ്ട്രേഷൻ മേധാവി യെവ്ജെനി ബാലിറ്റ്‌സ്‌കി പറഞ്ഞു. ആറ് യൂണിറ്റുകളില്‍ ഒരെണ്ണം മാത്രമാണ് ഇ­പ്പേ­ാള്‍ പ്രവര്‍ത്തിക്കുന്നത്. ഉക്രെയ്‍നിന്റെ വാർഷിക വൈദ്യുതി ഉല്പാദനത്തിന്റെ അഞ്ചിലൊന്ന് സപ്പോരീഷ്യ ആണവ നിലയത്തില്‍ നിന്നാണുള്ളത്. നിലയം അടച്ചുപൂട്ടുന്നത് റേഡിയേഷൻ ദുരന്തത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് ഉക്രെയ്‍ന്‍ സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കമ്പനിയായ എനർഗോട്ടം പറയുന്നു.

Eng­lish Sum­ma­ry: Rus­sia says Ukraine plan­ning ‘provo­ca­tion’ at nuclear plant
You may also like this video

Exit mobile version