Site icon Janayugom Online

ഉക്രെയനിലെ സൊപോര്‍സിയ ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു

zoporizhia

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സൊപോര്‍സിയയുടെ പൂര്‍ണ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു. ഉക്രെയ്ന്റെ ഉര്‍ജ്ജ മേഖലയുടെ 20 ശതമാനവും ഉല്പാദിപ്പിക്കുന്നത് സൊപോര്‍സിയയാണ്. ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും 350 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയ്യുന്ന ആണവ നിലയമായ സൊപോര്‍സിയ ഇന്നലെയാണ് റഷ്യ ആക്രമിച്ചത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിനാകെ ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ ആക്രമണം നടത്തിയതിലൂടെ റഷ്യ ലോകത്തെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ അപലപിച്ചു.

ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്നും രണ്ടുപേര്‍ക്ക് പരിക്കേറ്റുവെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിരവധി പേര്‍ മരിച്ചുവെന്നാണ് ഉക്രെയ്‌ന്‍ അധികൃതരുടെ അറിയിപ്പ്. തീയണയ്ക്കല്‍ പ്രക്രിയ റഷ്യന്‍ സെെന്യം തടഞ്ഞു. അതുകൊണ്ട് നാലു മണിക്കൂറോളമെടുത്താണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്നും ഉക്രെയ്‌ന്‍ അധികൃതര്‍ പറഞ്ഞു.

ആണവനിലയത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദ്രുത പ്രതികരണ സേനയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സി അറിയിച്ചു. ആണവനിലയത്തില്‍ ഉയര്‍ന്ന വികിരണ തോത് രേഖപ്പെടുത്തിയിട്ടില്ലെന്നും റിയാക്ടറുകള്‍ സുരക്ഷിതമാണെന്നും യുഎസ് ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോം പറഞ്ഞു.

ആണവനിലയം തകരുകയാണെങ്കിൽ ചെർണോബിലിനേക്കാൾ പത്തിരട്ടി ആഘാതമുണ്ടാകുമെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കി യൂറോപ്പിനോട് സഹായം അഭ്യർത്ഥിച്ചു. ഒരു രാജ്യവും ആണവ നിലയങ്ങളില്‍ ഷെല്ലാക്രമണം നടത്തില്ല. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും സെലന്‍സ്കി പറഞ്ഞു.

Eng­lish Sum­ma­ry: Rus­sia seizes con­trol of the Sophosia nuclear pow­er plant in Ukraine

You may like this video also

Exit mobile version