Site iconSite icon Janayugom Online

റഷ്യന്‍ നടപടികള്‍‍ യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നു

ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള മോള്‍ഡോവയില്‍ തുടര്‍ച്ചയായ സ്ഫോടനം നടത്തിയതിന് പിന്നാലെ യൂറോപ്പിലേക്ക് നടപടികള്‍ വ്യാപിപ്പിക്കുന്നതായി പ്രഖ്യാപിച്ച് റഷ്യ. ഇതിന്റെ ഭാഗമായി പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിവച്ചു. യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് റഷ്യ ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നടപടി. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ ഭീമനായ ഗാസ്പ്രോം ബുധനാഴ്ച മുതൽ പാചകവാതക വിതരണം നിർത്തി വയ്ക്കുകയാണെന്ന് അറിയിച്ചതായി പോളണ്ടിലേയും ബള്‍ഗേറിയയിലേയും പ്രതിനിധികൾ അറിയിച്ചു. റൂബിളിൽ പണമടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റഷ്യൻ നടപടി. 

ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ട റഷ്യന്‍ സൈനിക നടപടി മൂന്നാം മാസത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പ്രകൃതിവാതകം ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് റഷ്യയുടെ നീക്കം.പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ ഉയർത്തിയെടുക്കുകയാണു റഷ്യയുടെ തന്ത്രം. കൂടുതൽ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ അവസാനിപ്പിച്ചാൽ ഗുരുതര പ്രതിസന്ധിയാകും യുറോപ്പ് നേരിടേണ്ടി വരിക. ഇന്നലെ മുതൽ പ്രകൃതി വാതക വിതരണം നിർത്തി വയ്ക്കുന്നതായി കാണിച്ച് തൊട്ടുമുന്‍പത്തെ ദിവസമാണ് ബൾഗേറിയയ്ക്ക് അറിയിപ്പ് ലഭിച്ചത്. 

ഉക്രെയ്‌നു സൈനിക സഹായം നൽകുന്നതിനായി യുഎസ് അടക്കമടുള്ള നിരവധി രാജ്യങ്ങൾ പ്രധാന മാർഗമായി ഉപയോഗിക്കുന്നത് പോളണ്ടിനെയാണ്. ഉക്രെയ്‍നിൽ നിന്നുള്ള അഭയാർത്ഥികളെ വൻ തോതിൽ സ്വീകരിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പോളണ്ടാണ്. നിരവധി ഉപരോധങ്ങളാണ് റഷ്യൻ കമ്പനികൾക്കും വ്യക്‌തികൾക്കുമെതിരെ പോളണ്ട് ചുമത്തിയിരിക്കുന്നത്. പോളണ്ടിലേക്കുള്ള പ്രകൃതി വാതക വിതരണം അവസാനിപ്പിച്ചത് ഉക്രെയ്‍നിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്. 

Eng­lish Summary:Russian mea­sures extend to Europe
You may also like this video

Exit mobile version