Site icon Janayugom Online

റഷ്യന്‍ സെെനിക നടപടി 500 ദിവസം പിന്നിട്ടു; ഉക്രെയ‍്നില്‍ കൊല്ലപ്പെട്ടത് 500 കുട്ടികള്‍

ഉക്രെയ‍്നിലെ റഷ്യന്‍ സെെ­നിക നടപടിയില്‍ 500 കുട്ടികൾ ഉൾപ്പെടെ 9,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐ­ക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ നിരീക്ഷണ കമ്മിഷന്‍. ചില സ്ഥലങ്ങളിൽ വ്യക്തിഗത നാശനഷ്ടങ്ങളുടെ കണക്കുകള്‍ സ്ഥിരീകരിക്കപ്പെടാത്തതിനാൽ, യഥാർത്ഥ മരണസംഖ്യ ഇതിലും ഉയര്‍ന്നതാകാമെന്നും എച്ച്­ആര്‍എംഎംയു റിപ്പോര്‍ട്ടില്‍ പറയുന്നു.
സെെനിക നടപടി 500-ാം ദിവസം പിന്നിടുമ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. യുദ്ധം ആരംഭിച്ചത് മുതൽ 2023 ജൂൺ 30 വരെയുള്ള കാലയളവിലെ കണക്കുകളാണ് യു­എന്‍ പുറത്തുവിട്ടത്. 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. പിന്നീട് ക്രമേണ കുറഞ്ഞു. 2023ലെ ആദ്യ നാല് മാസങ്ങളിൽ, പ്രതിമാസം 696 സിവിലിയൻ മരണങ്ങൾ സംഭവിച്ചു. മേയ്-ജൂൺ മാസങ്ങളിൽ, ശരാശരി മരണസംഖ്യ 836 ആയി ഉയർന്നു.
ആകെ 25,170 അത്യാഹിതങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 9,177 പേർ കൊല്ലപ്പെട്ടവരും 15,993 പേർ പരിക്കേറ്റവരുമാണ്. 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 57 ശതമാനത്തിലധികം ആൺകുട്ടികളും 42.8 ശതമാനം പെൺകുട്ടികളുമാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. മരിയുപോള്‍, ലിസിചാൻസ്ക്, പോപാസ്ന, സീവിയോറോഡൊനെറ്റ്സ്ക് എന്നീ മേഖളകളിലെ സിവിലിയന്‍ മരണങ്ങളുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല. ഡൊണട്സ്ക്, ഖാര്‍കീവ്, കീവ്, ഖേര്‍സണ്‍, ലുഹന്‍സ്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജൂൺ 27ന് കിഴക്കൻ ഉക്രെയ‍്നിലെ ക്രാമാറ്റോര്‍സ്കില്‍ മിസെെല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ നഗരമായ ലിവിവില്‍ ആറിന് നടന്ന മിസെെലാക്രമണത്തില്‍ 10 പേരാണ് മരിച്ചത്. 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെെനിക നടപടി ആരംഭിച്ചതിന് ശേഷം നഗരത്തിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് മേയർ ആൻഡ്രി സഡോവി പറഞ്ഞത്. 50 ലധികം പാര്‍പ്പിട സമുച്ചയങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. ക്രിമിയയിലും സെവാസ്റ്റോപോൾ നഗരത്തിലും 22 സിവിലയന്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ സംരക്ഷിത പ്രദേശത്ത് ആക്രമണം നടന്നതായും ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും യുനെസ്കോ ചൂണ്ടിക്കാണിക്കുന്നു.
മിസെെല്‍, പീരങ്കി ആക്രമണങ്ങളെത്തുടര്‍ന്ന് വെള്ളം, വെെദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബുച്ച, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തിയത്.

eng­lish summary;9,000 Civil­ians includ­ing 500 chil­dren in Russ­ian war in Ukraine in 500 days

you may also like this video;

Exit mobile version