5 May 2024, Sunday

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

റഷ്യന്‍ സെെനിക നടപടി 500 ദിവസം പിന്നിട്ടു; ഉക്രെയ‍്നില്‍ കൊല്ലപ്പെട്ടത് 500 കുട്ടികള്‍

9,000 സാധാരണക്കാര്‍ മരിച്ചതായി യുഎന്‍
Janayugom Webdesk
കീവ്
July 8, 2023 10:12 pm

ഉക്രെയ‍്നിലെ റഷ്യന്‍ സെെ­നിക നടപടിയില്‍ 500 കുട്ടികൾ ഉൾപ്പെടെ 9,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐ­ക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ നിരീക്ഷണ കമ്മിഷന്‍. ചില സ്ഥലങ്ങളിൽ വ്യക്തിഗത നാശനഷ്ടങ്ങളുടെ കണക്കുകള്‍ സ്ഥിരീകരിക്കപ്പെടാത്തതിനാൽ, യഥാർത്ഥ മരണസംഖ്യ ഇതിലും ഉയര്‍ന്നതാകാമെന്നും എച്ച്­ആര്‍എംഎംയു റിപ്പോര്‍ട്ടില്‍ പറയുന്നു.
സെെനിക നടപടി 500-ാം ദിവസം പിന്നിടുമ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. യുദ്ധം ആരംഭിച്ചത് മുതൽ 2023 ജൂൺ 30 വരെയുള്ള കാലയളവിലെ കണക്കുകളാണ് യു­എന്‍ പുറത്തുവിട്ടത്. 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. പിന്നീട് ക്രമേണ കുറഞ്ഞു. 2023ലെ ആദ്യ നാല് മാസങ്ങളിൽ, പ്രതിമാസം 696 സിവിലിയൻ മരണങ്ങൾ സംഭവിച്ചു. മേയ്-ജൂൺ മാസങ്ങളിൽ, ശരാശരി മരണസംഖ്യ 836 ആയി ഉയർന്നു.
ആകെ 25,170 അത്യാഹിതങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 9,177 പേർ കൊല്ലപ്പെട്ടവരും 15,993 പേർ പരിക്കേറ്റവരുമാണ്. 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 57 ശതമാനത്തിലധികം ആൺകുട്ടികളും 42.8 ശതമാനം പെൺകുട്ടികളുമാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. മരിയുപോള്‍, ലിസിചാൻസ്ക്, പോപാസ്ന, സീവിയോറോഡൊനെറ്റ്സ്ക് എന്നീ മേഖളകളിലെ സിവിലിയന്‍ മരണങ്ങളുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല. ഡൊണട്സ്ക്, ഖാര്‍കീവ്, കീവ്, ഖേര്‍സണ്‍, ലുഹന്‍സ്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജൂൺ 27ന് കിഴക്കൻ ഉക്രെയ‍്നിലെ ക്രാമാറ്റോര്‍സ്കില്‍ മിസെെല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ നഗരമായ ലിവിവില്‍ ആറിന് നടന്ന മിസെെലാക്രമണത്തില്‍ 10 പേരാണ് മരിച്ചത്. 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെെനിക നടപടി ആരംഭിച്ചതിന് ശേഷം നഗരത്തിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് മേയർ ആൻഡ്രി സഡോവി പറഞ്ഞത്. 50 ലധികം പാര്‍പ്പിട സമുച്ചയങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. ക്രിമിയയിലും സെവാസ്റ്റോപോൾ നഗരത്തിലും 22 സിവിലയന്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ സംരക്ഷിത പ്രദേശത്ത് ആക്രമണം നടന്നതായും ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും യുനെസ്കോ ചൂണ്ടിക്കാണിക്കുന്നു.
മിസെെല്‍, പീരങ്കി ആക്രമണങ്ങളെത്തുടര്‍ന്ന് വെള്ളം, വെെദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബുച്ച, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തിയത്.

eng­lish summary;9,000 Civil­ians includ­ing 500 chil­dren in Russ­ian war in Ukraine in 500 days

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.