യുഎസിനെ മറികടന്ന് ബഹിരാകാശത്ത് ആദ്യസിനിമ ചിത്രീകരിക്കാൻ റഷ്യൻ നടി യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപെൻകോയും ക്യാമറയും തൂക്കി ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടു. റോസ്‌കോസ്മോസിന്റെ സോയുസ് എം.എസ്.-19 വാഹനമാണ് കസാഖ്‌സ്താനിലെ ബൈകനൂരിൽനിന്ന് മൂവരെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയത്.
ചിത്രീകരണം പൂർത്തിയാക്കി 12 ദിവസത്തിനുശേഷം ഇവർ ഭൂമിയിലേക്ക് മടങ്ങും. പേരെടുത്ത ബഹിരാകാശയാത്രികൻ ആന്റൺ ഷിപെൻകോക്കിനൊപ്പമാണ് സംഘം പോയത്. ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാൻ വനിതാ സർജനെ അയക്കുന്ന കഥ പ്രമേയമാക്കിയുള്ള ‘ചാലഞ്ച് ’ എന്ന സിനിമയ്ക്കാണ് യഥാർഥ ബഹിരാകാശനിലയം വേദിയാവുക.
സ്പേസ് എക്സ് സ്ഥാപകൻ എലൺ മസ്കിനും നാസയ്ക്കും ഒപ്പംചേർന്ന് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഇക്കൊല്ലമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെയാണ് റഷ്യ കടത്തിവെട്ടിയത്. ആറുമാസമായി ബഹിരാകാശനിലയത്തിൽ കഴിയുന്ന ഒലെഗ് നോവിറ്റ്സ്കിക്കൊപ്പമാകും നടിയും സംവിധായകനും ഭൂമിയിലേക്ക് തിരിച്ചെത്തുക.
English Summary : Russian team started to shoot film in space