Site icon Janayugom Online

ശബരി വിമാനത്താവളം സ്റ്റേയിൽ കുരുങ്ങി

പ്രതീക്ഷയുടെ ചിറകിലേറി കുതിച്ച ശബരിമല വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവർത്തനം സ്റ്റേയിൽ കുരുങ്ങി. സ്റ്റേ ഒഴിവാക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കും. ഈ മാസംതന്നെ സർക്കാർ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം തേടിയശേഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. 

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്ഥലം ഏറ്റെടുക്കൽ ഏപ്രിൽ 24ന് സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ പക്കലുള്ള 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. തെളിവെടുപ്പ് ജോലികൾ ആരംഭിച്ചതോടെ സാമൂഹികാഘാത പഠനവും, ഭൂമിയുടെ ഉടമസ്ഥാവകാശ നിർണയവും ചട്ടവിരുദ്ധമാണെന്ന് കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ഏപ്രിൽ 24 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തുടർനടപടികൾ സ്റ്റേ ചെയ്തത്. 

ബിലീവേഴ്സ് ചർച്ചിന് നേതൃത്വം നൽകുന്ന ബിഷപ്പ് കെ പി യോഹന്നാൻ അപകടത്തിൽ മരിച്ചതോടെ നടപടികൾ ഇനിയും വൈകിയേക്കും. 2570 ഏക്കർ ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയതോടെ മൂന്നുവർഷം കൊണ്ട് വിമാനത്താവളം യാഥാർത്ഥ്യമാകുമെന്നായിരുന്നു പ്രതീക്ഷ. പ്രദേശം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും റിപ്പോർട്ട് നൽകിയിരുന്നു. 

Eng­lish Summary:Sabari air­port is stuck in a stay
You may also like this video

Exit mobile version