Site icon Janayugom Online

ശബരിമല: ദർശന സമയം അരമണിക്കൂര്‍ കൂട്ടും

ശബരിമലയിൽ തിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ദർശന സമയം അരമണിക്കൂർ കൂട്ടിയതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അനിയന്ത്രിതമായ തിരക്കിനെതുടർന്നു കഴിഞ്ഞ ദിവസം മരക്കൂട്ടത്തിൽ അയ്യപ്പന്മാർക്ക് പരിക്കേറ്റിരുന്നു. ഇത് കണക്കിലെടുത്തു സുഗമമായ ദർശനത്തിനു വേണ്ടി ദർശന സമയം നീട്ടിക്കൂടേയെന്നു ഹൈക്കോടതി ചോദിച്ചു. ഇത് കണക്കിലെടുത്ത് ദർശനസമയം രാത്രി 11.20 വരെ നീട്ടാൻ തന്ത്രിയുടെ അനുവാദത്തോടെ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ചേർന്ന പ്രത്യേക സിറ്റിങ്ങിലാണ് കോടതി പരാമര്‍ശം. ശബരിമലയിൽ തിക്കിലും തിരക്കിലുംപെട്ട് തീർത്ഥാടകർക്കു പരിക്കേറ്റതിൽ ദേവസ്വം സ്പെഷൽ കമ്മിഷണറോടു ഹൈക്കോടതി റിപ്പോർട്ടുതേടിയിരുന്നു. പത്തനംതിട്ട കളക്ടർ വിർച്വലായി കോടതിയിൽ ഹാജരായി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വിർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം 85,000 പേർക്കായി ചുരുക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. തിരക്ക് നിയന്ത്രിക്കാൻ ഇത് ആവശ്യമാണെന്ന് പൊലീസ് പറയുന്നു. 1.2 ലക്ഷമാണ് നിലവിൽ ഓൺലൈൻ വഴി ദേവസ്വം ബോർഡ് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. ഇത്രയും പേർ ദിനംപ്രതി കയറിയാൽ തിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ വിർച്വൽ ക്യൂ കൈകാര്യം ചെയ്തിരുന്നത് പൊലീസായിരുന്നു. എന്നാൽ ഇപ്പോൾ ദേവസ്വത്തിനാണ് ചുമതല. കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ശബരിമല തീർത്ഥാടന കാലമായതിനാൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഇന്നലെ നിലയ്ക്കലെത്തിയത് 11,000 വാഹനങ്ങളാണ്. ഇത്രയുമധികം വാഹനങ്ങൾ ഒരേസമയം എത്തുമ്പോൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമില്ല. രജിസ്ട്രേഷൻ കുറയ്ക്കണമെന്ന് പൊലീസ് ഹൈക്കോടതിയെയും അറിയിച്ചു. നിലവിൽ പ്രതിദിനം 1,20, 000 പേർക്ക് ഓൺലൈൻ രജിസ്ട്രേഷൻ മുഖേന ദർശനം നടത്തുന്നതിനുള്ള അനുമതിയുണ്ട്. ഈ സാഹചര്യത്തിൽ ഭക്തരുടെ തിരക്ക് കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച ആലോചനകള്‍ക്ക് ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം ചേരും.

Eng­lish Sum­ma­ry: Sabari­mala: Dar­shan time will be increased by half an hour
You may also like this video

Exit mobile version