ശബരിമല ആടിയ ശിഷ്ടം നെയ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസില്‍ 29 ശാന്തിക്കാരും മൂന്ന് ഓഫീസര്‍മാര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. ആടിയ ശിഷ്ടം നെയ് വില്പനയിലൂടെ ഈ സീസണില്‍ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തിയത്. നാല് കൗണ്ടറുകളിലൂടെയാണ് നെയ് വില്പന നടന്നത്. ആടിയ ശിഷ്ടം നെയ് വില്പന നടത്തുന്ന കൗണ്ടറുകളില്‍ എത്തിച്ച 22, 000ഓളം പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ശബരിമലയില്‍ നെയ് വില്പന ഉള്‍പ്പെടെ വിഷയങ്ങള്‍ അനാസ്ഥയോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന സൂചനയാണ് വിജിലന്‍സ് മുന്നോട്ടുവയ്ക്കുന്നത്. ഒരു സാധാരണ നോട്ട് പുസ്തകത്തിലാണ് എല്ലാ കണക്കുകളും എഴുതുന്നത്. ഡ്യൂട്ടി മാറ്റം ഉള്‍പ്പെടെ ഇതിലാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
ശബരിമല നെയ് ക്രമക്കേട്: അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് 45 ദിവസം

