ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. മുരാരി ബാബുവിനെ കസ്റ്റഡിയിൽ ലഭിക്കാനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
നിലവിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.
സ്വർണക്കൊള്ള കേസിൽ അന്വേഷണം രണ്ടാം ഘട്ടത്തിലാണ്. അന്വേഷണസംഘം പ്രധാന തെളിവുകൾ ശേഖരിക്കുകയും കടത്തിക്കൊണ്ടുപോയ സ്വർണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രേഖകളാണ് പരിശോധിക്കുന്നത്. അതേസമയം, കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കും.

