ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടിയത്. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടി. ദ്വാരപാലകപ്പാളികേസിൽ നാലാം പ്രതിയായ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി.
ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ, പാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്ട്‌സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്‌സിൽ തിരുത്തി എഴുതിയത്. ജാമ്യാപേക്ഷ തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. ഇതിനിടെ, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019‑ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എൻ. വാസു ദേവസ്വം കമ്മീഷണർ ആയിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെയാണ് സ്ഥലം മാറ്റിയത്.

