ശബരിമല സ്വർണ മോഷണ കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം എസ്ഐടി ചോദ്യം ചെയ്യും. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യൽ നടക്കുക. ഡല്‍ഹി യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴി നിർണായകമാകുമെന്നാണ് വിവരം.
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാട്ടിളകളിലുമടക്കം ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ കൊണ്ടുപോയി കെമിക്കൽ പ്രോസസിങ്ങിലൂടെ വേർതിരിച്ചെടുത്തുവെന്നാണ് നിലവിലെ കണ്ടെത്തൽ. ഇതിൽ ഗോവർധന്റെ കൈയിൽ നിന്ന് 474 ഗ്രാം സ്വർണവും, സ്മാർട് ക്രിയേഷൻസിന്റെ പക്കൽനിന്ന് 109 ഗ്രാം സ്വർണവുമാണ് എസ്ഐടിക്ക് ലഭിച്ചത്.

