ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപാളി കേസിലും കൂടി ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.
2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശില്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞതോടെ ജനുവരി 21ന് ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസ് ഉണ്ടായിരുന്നത് കൊണ്ട് ജയിൽ മോചിതൻ ആകാൻ കഴിഞ്ഞില്ല.
2025 നവംബർ മൂന്നിനാണ് കട്ടിളപ്പാളി കേസിൽ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാൻഡ് 90 ദിവസം കഴിഞ്ഞതോടെ സ്വഭാവിക ജാമ്യം പോറ്റിക്ക് ലഭിക്കാൻ തന്നെയാണ് സാധ്യത. ഈ കേസിൽ ജാമ്യം ലഭിച്ചാൽ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് തന്നെ ജയിൽ മോചിതനാകും. കേസിൽ മൂന്ന് പ്രതികൾക്കാണ് ഇതുവരെ വിജിലൻസ് കോടതി ജാമ്യം നൽകിയത്.

