Site icon Janayugom Online

ശബരിമല തീര്‍ത്ഥാടനം സമാപിച്ചു;വരുമാനം 351 കോടി

സംസ്ഥാനസര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെയും ‚തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡിന്‍റെയും പഴുതടച്ചപ്രവര്‍ത്തനങ്ങളാല്‍ പാരാതികളില്ലാത്ത ഒരു ശബരിമലതീര്‍ത്ഥാടനം സമാപിച്ചു. ഇത്തവണമണ്ഡല–മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിൽ എത്തിയത്‌ അരക്കോടിയിലേറെ തീർഥാടകർ. 351 കോടി രൂപ വരുമാനം ലഭിച്ചു. നോട്ടുകൾ എണ്ണിക്കഴിഞ്ഞു.നാണയങ്ങളുടെ നാലിലൊന്ന്‌ എണ്ണി. നാണയമെണ്ണൽ അഞ്ചിന്‌ പുനരാരംഭിക്കും.ഇത്‌ ഒന്നരക്കോടിയോളം രൂപ വരും. വരുമാനത്തിന്റെ 40 ശതമാനത്തോളം ചെലവുവരും.

ദേവസ്വം ബോർഡിനു കീഴിലുള്ള 1251 ക്ഷേത്രങ്ങളിൽ 50 എണ്ണമാണ്‌ സ്വയം പര്യാപ്‌തമായിട്ടുള്ളതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിൽനിന്നും ഇത്തവണ തീർഥാടകരെത്തി. സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും ബോർഡിനുനൽകി.

മുഖ്യമന്ത്രിതന്നെ പ്രത്യേകം യോഗം വിളിച്ച്‌ പുരോഗതി വിലയിരുത്തി. തിരക്ക്‌ നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ പ്രവർത്തനം ശ്രദ്ധേയമായി. ഏലയ്‌ക്ക ഉപയോഗിച്ച്‌ നിർമിച്ച അരവണ വിൽക്കാൻ തടസ്സമുണ്ടായപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ, ഏലയ്‌ക്ക ഒഴിവാക്കി അരവണ നിർമിച്ചുനൽകി. കുട്ടികൾക്കും പ്രായമായവർക്കും അംഗപരിമിതർക്കുമായി പ്രത്യേക ക്യൂ ഒരുക്കി. 

മുഴുവൻ ഭക്ഷണസാധനങ്ങളും പമ്പയിലെ ലാബിൽ പരിശോധിച്ചാണ്‌ ഉപയോഗിക്കുന്നത്‌. പണമെണ്ണാൻ സെൻസർ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന യന്ത്രത്തിന്റെ സാധ്യത പരിശോധിക്കും.അടുത്ത തീർഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും. ക്യൂ കോംപ്ലക്‌സ്‌ ആധുനികവൽക്കരിക്കും. റോപ്പ്‌ വേയുടെ നിർമാണത്തിന്‌ പത്തേക്കർ സ്ഥലമാണ്‌ വേണ്ടത്‌. ഇതിനു പകരമായി വനം വകുപ്പിന്‌ ഇടുക്കിയിൽ സ്ഥലംനൽകുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Sabari­mala Pil­grim­age Com­plet­ed; Rev­enue 351 Crores

You may also like this video:

Exit mobile version