ശബരിമലയിൽ സ്വർണപ്പാളി വിഷയത്തിൽ കുറ്റവാളികൾ ആരായാലും കർശനമായ ശിക്ഷ നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ദൈവസങ്കല്പത്തെയും വിശ്വാസിലക്ഷങ്ങളെയും ഒരു പോലെ കബളിപ്പിക്കുന്ന ഇത്തരക്കാർ ചീത്തപണത്തെ ദൈവമായി കാണുന്നവരാണ്. അത്തരക്കാർക്ക് അഴിഞ്ഞാടാനുള്ള വേദിയായി ഒരു ആരാധനാ കേന്ദ്രവും മാറിക്കൂടാ. ഇക്കാര്യത്തിൽ എൽഡിഎഫ് ഗവണ്മെന്റിന് യാതൊരു ചാഞ്ചാട്ടവും ഉണ്ടാവുകയില്ല. ദൈവത്തിനും ഭക്തജനങ്ങൾക്കുമിടയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെയുള്ള ദല്ലാളന്മാർക്ക് ഒരിക്കലും ഇടമുണ്ടാകാൻ പാടില്ല. മതവിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്. എന്നാൽ വിശ്വാസങ്ങളുടെ മറവിൽ സാമ്പത്തിക നേട്ടം കൊയ്യാൻ ആരെയും അനുവദിക്കാൻ പാടില്ലെന്നതാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
ശബരിമല സ്വർണപ്പാളി, കുറ്റവാളികൾ ആരായാലും കർശനമായ ശിക്ഷ നൽകണം: ബിനോയ് വിശ്വം

