Site icon Janayugom Online

ആക്രമണത്തിന് പിന്നാലെ ജെഎന്‍യുവില്‍ കാവിക്കൊടിയും ഭീഷണിപോസ്റ്ററുകളും

രാമനവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരം പാകം ചെയ്തെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഘപരിവാര്‍ അതിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്കു മുന്നില്‍ ഹിന്ദുസേനയുടെ കാവിക്കൊടിയും ഭീഷണിപോസ്റ്ററുകളും സ്ഥാപിച്ചു. കാവിക്കെതിരെ നീക്കമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്കിയാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊടിയും പോസ്റ്ററുകളും സ്ഥാപിച്ചത്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്നും സംഘര്‍ഷസാധ്യത കണക്കിലെടുത്തും പൊലീസ് കാവിക്കൊടികള്‍ നീക്കം ചെയ്തു. ജെഎന്‍യുവിനെ കാവിയണിയിക്കുമെന്ന പ്രഖ്യാപനവുമായി ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയുടെ വീഡിയോയും പ്രചിപ്പിക്കുകയുണ്ടായി. സര്‍വകലാശാലയില്‍ കാവിയെ നിരന്തരം അപമാനിക്കുന്നുവെന്നും അത് അവസാനിപ്പിക്കണമെന്നുമാണ് ഗുപ്തയുടെ വീഡിയോയിലുള്ളത്. എല്ലാ ആശയങ്ങളെയും മതങ്ങളെയും അംഗീകരിക്കുന്നുവെങ്കിലും കാവിയെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാമനവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരം പാകം ചെയ്തെന്നാരോപിച്ച് എബിവിപിക്കാര്‍ മറ്റ് വലതു സംഘടനാ പ്രവര്‍ത്തകരുമൊത്ത് കടന്നുകയറി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അക്രമിച്ചിരുന്നു. മാരകമായി പരിക്കേറ്റ ഒരു ഡസനിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു.

Eng­lish summary;Saffron flags and threat­en­ing posters at JNU after the attack

You may also like this video;

Exit mobile version