പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പാകിസ്ഥാൻ. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ 5 മുതൽ 30 ശതമാനം വരെ കുറവ് വരുത്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം.
യുഎസ്-ഇസ്രായേൽ‑ഇറാൻ സംഘർഷത്തിന് പിന്നാലെ പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയർന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ലിറ്ററിന് 55 രൂപയാണ് വർദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സർക്കാർ വാഹനങ്ങൾക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറയ്ക്കാനും തീരുമാനിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ 60 ശതമാനം സർക്കാർ വാഹനങ്ങളും നിരത്തുകളിൽ നിന്ന് ഒഴിവാക്കും. ഇതിന്റെ മേൽനോട്ടത്തിനായി തേർഡ് പാർട്ടി ഓഡിറ്റിംഗും ഏർപ്പെടുത്തും. കൂടാതെ, ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തിദിനം മാത്രമായി പരിമിതപ്പെടുത്തി. ചെലവുചുരുക്കൽ നടപടികളിലൂടെ ലാഭിക്കുന്ന തുക പൊതുജനങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാത്രമേ ഉപയോഗിക്കൂ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

