സിപിഐ(എം) പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ സന്ദീപിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെല്ലാവരും അറസ്റ്റിലായി. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുത്തംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22) എന്നിവരെ ഇന്നലെ പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിലെ അഞ്ചാം പ്രതിയായ അഭിയെ ആലപ്പുഴ ജില്ലയിലെ എടത്വയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്.
കൊലപാതകത്തിന്റെ സൂത്രധാരൻ ജിഷ്ണുവാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കേസിൽ അഞ്ചു പ്രതികളാണുള്ളതെന്നും അന്വേഷണം ഊർജ്ജിതമെന്നും ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും അവര്‍ അറിയിച്ചു. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവർ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മറ്റു കേസുകളിൽ ജയിലിൽ കിടന്നപ്പോഴുള്ള സൗഹൃദമാണ് ഇവർ തമ്മിൽ. സന്ദീപ് കുമാറിനെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിന് സമീപം വെട്ടിക്കൊലപ്പെടുത്തിയത്.
english summary; Sandeep murder: Defendants arrested