Site icon Janayugom Online

ശബരിമലയില്‍ വിദ്വേഷ പ്രചാരണത്തിന് സംഘ്പരിവാർ

ശബരിമലയിൽ അനുഭവപ്പെടുന്ന തിരക്ക് മുതലെടുത്ത് വിദ്വേഷ പ്രചാരണത്തിന് സംഘപരിവാർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ആണ് കേരളത്തിനെതിരെ ഹിന്ദു വർഗീയ വാദികളുടെ പ്രചാരണം. ഇതിന് ബിജെപി ഐടി സെല്ലാണ് വ്യാപകമായി പ്രചാരണം നൽകുന്നത്. കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ കുട്ടി അയ്യപ്പ ഭക്തന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രചാരണം.

ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭക്തജനത്തിരക്കു സംബന്ധിച്ച വാർത്തകളുടെ ഒപ്പമായിരുന്നു നിലയ്ക്കലിൽ പിതാവിനെ കാണാതെ കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ സംഘത്തിനൊപ്പമുള്ള കുട്ടിയാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുൻപ് ബസിൽ കയറിയപ്പോള്‍ അച്ഛനെ കാണാതെ ആശങ്കയിലായത്. പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരനോട് പിതാവിനെ കാണുന്നില്ലെന്ന് പറയുന്നതായിരുന്നു വീഡിയോ. ഇതിന് പിന്നാലെ കുട്ടിയുടെ പിതാവും ബസിൽ കയറി.

എന്നാൽ കുട്ടി ഒറ്റപ്പെട്ടു, പൊലീസ് സഹായിച്ചില്ല തുടങ്ങിയ വ്യാജ പ്രചാരണങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്.
‘കേരളത്തിൽ ഹിന്ദുക്കളുടെ അവസ്ഥ, കുട്ടികൾ പോലും നേരിടുന്ന ദുരിതം’ എന്ന തരത്തിലാണ് ട്വിറ്ററിൽ ഉൾപ്പെടെ കുട്ടിയുടെ ചിത്രം ഉപയോഗിക്കുന്നത്. ബിജെപി നേതാവും പാർട്ടിയുടെ ദേശീയ ഐടി സെൽ മേധാവിയുമായ അമിത് മാളവ്യ ഉൾപ്പെടെ കേരളത്തിന് എതിരായ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. ‘ശബരിമലയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ വീഴ്ചയുടെ ഇര’ എന്ന നിലയിലാണ് അമിത് മാളവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘കേരളത്തിലെ പിണറായി സർക്കാരിന് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ടിനോട് മാത്രമാണ് താത്പര്യം. ഒന്നും തിരിച്ച് നൽകുന്നില്ല’, എന്നും സേവ് കേരള എന്ന ഹാഷ് ടാഗിന് ഒപ്പം അമത് മാളവ്യ പങ്കുവെച്ചു. കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ എടുക്കുന്നുവെന്നത് സംഘ്പരിവാർ കുറെ വർഷങ്ങളായി പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണ്. ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നുവെന്നത് തെറ്റാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇന്നലെ സന്നിധാനത്തടക്കം മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന തരത്തിലേക്ക് പ്രചാരണം മാറുകയും ചെയ്തു.തിരക്കിന്റെ പേരിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ സൂചന നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: Sangh Pari­var for spread­ing hate at Sabarimala
You may also like this video

Exit mobile version