Site iconSite icon Janayugom Online

സഞ്ജുവിന്റെ റോയല്‍ എന്‍ട്രി

ഇത്തവണത്തെ ഐപിഎല്ലിനായി മികച്ച തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം നായകന്‍ സഞ്ജു ടീം ക്യാമ്പിലുമെത്തി. പരിക്കില്‍ നിന്ന് മോചിതനായാണ് താരത്തിന്റെ വരവ്. താരം ജയ്‌പൂര്‍ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതുമുതൽ ടീം ക്യാമ്പിലെത്തി പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ടീമംഗങ്ങളെയും ഉൾപ്പെടെ സന്ദർശിക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടു. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. വലതുകയ്യിലെ ചൂണ്ടുവിരലിന് പരിക്കേറ്റ സഞ്ജു ബംഗളൂരുവിലെ ദേ­ശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ച സഞ്ജു ജയ്‌പൂരിലെ രാജസ്ഥാന്‍ ക്യാമ്പിലെത്തുകയായിരുന്നു. പുതിയ യുവതാരങ്ങളുമായാണ് ഇത്തവണത്തെ രാജസ്ഥാന്റെ വരവ്. തുടർച്ചയായ അഞ്ചാം സീസണിലാണ് സഞ്ജു രാജസ്ഥാനെ നയിക്കാനൊരുങ്ങുന്നത്. 18 കോടി മുടക്കിയാണ് ഇക്കുറി രാജസ്ഥാൻ മലയാളി താരത്തെ നിലനിർത്തിയത്. 2022ൽ രാജസ്ഥാന്റെ നായകപദവിയിൽ ടീമിനെ ഫൈനൽ വരെയെത്തിയ സഞ്ജു 2024 ൽ ടീമിനെ പ്ലേ ഓഫ് വരെയെത്തിച്ചു. ഇപ്പോഴുള്ള ഐപിഎൽ ക്യാപ്റ്റൻമാരിൽ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള ക്യാപ്റ്റനും സഞ്ജു തന്നെ. ഐപിഎല്ലില്‍ പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാന് പിന്നീട് ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞിട്ടില്ല. 

റോബിന്‍ മിന്‍സ്, സൂര്യാംശ് ഷെഡ്‌ജെ, വൈഭവ് സൂര്യവംശി, ആന്ദ്രെ സിദ്ധാര്‍ത്ഥ് എന്നിവരുടെ പ്രകടനം ടീമിനെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നും കാത്തിരുന്ന് കാണണം. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച 13കാരന്‍. 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്. വെടിക്കെട്ട് ഓപ്പണറാണ് താരം. 12-ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. ടീമിലെ പരിചിത മുഖങ്ങളായിരുന്ന ജോസ് ബട്‍ലർ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവർ ഇത്തവണ രാജസ്ഥാനൊപ്പമില്ല. പകരം നിതീഷ് റാണ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയവർ ടീമിലെത്തി.

Exit mobile version