എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് സന്തോഷ് ട്രോഫി ഫൈനലിൽ നിരാശ. ആവേശം എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ കീഴടക്കി പട്ടാള ടീം കിരീടം ചൂടി. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് കേരളത്തിന്റെ മോഹങ്ങൾ തകർത്തത്. ഇതോടെ സർവീസസും എട്ട് തവണ സന്തോഷ് ട്രോഫി നേടുന്ന ടീമെന്ന നേട്ടത്തിലെത്തി. ഇരുടീമുകളും മികച്ച രീതിയിൽ പൊരുതിയെങ്കിലും നിശ്ചിത 90 മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗോൾ പിറന്നില്ല (0–0). 109-ാം മിനിറ്റിൽ അഭിഷേക് പവാർ സർവീസസിനായി വലകുലുക്കി. 27-ാം മിനിറ്റിൽ അർജുന്റെ ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചതും ഷിജിന്റെ ഹെഡർ പാഴായതും കേരളത്തിന് തിരിച്ചടിയായി.
കഴിഞ്ഞ വർഷം ബംഗാളിനോട് ഫൈനലിൽ പരാജയപ്പെട്ട കേരളത്തിന് ഇത് തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോല്പിച്ചതും അഭിഷേക് പവാറിന്റെ ഗോളിനായിരുന്നു. ഫൈനലിലും അതേ താരം തന്നെ കേരളത്തിന്റെ അന്തകനായി മാറി. ധാക്കുവാഖാന സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു മത്സരം. രണ്ടാം പകുതിയിൽ വിഘ്നേഷിനെയും മുഹമ്മദ് സിനാനെയും ഇറക്കി കേരളം ആക്രമണം കടുപ്പിച്ചെങ്കിലും സർവീസസ് പ്രതിരോധം മറികടക്കാൻ ആയില്ല. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലഭിച്ച അവസരം സർവീസസ് കൃത്യമായി മുതലാക്കുകയായിരുന്നു.

