Site iconSite icon Janayugom Online

സന്തോഷ് ട്രോഫി ഫുട്ബോൾ: നാളെ കിക്കോഫ്

75-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പിന് നാളെ മലപ്പുറത്തും മഞ്ചേരിയിലും തുടക്കമാകും. യോഗ്യത മത്സരങ്ങളിൽ വിജയിച്ച 10 ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി പൊരുതാൻ ഇറങ്ങുക. ആതിഥേയരായ കേരളം ശക്തരായ പഞ്ചാബും ബംഗാളും ഉൾപ്പെട്ട എ ഗ്രൂപ്പിലാണ്. നിലവിലെ ചാമ്പ്യന്മാരായ സർവ്വീസസ്, മണിപ്പൂർ എന്നിവര്‍ ബി ഗ്രൂപ്പിലും. സ്വന്തം കാണികൾക്ക് മുമ്പിൽ ഏഴാമത്തെ കിരീടനേട്ടമെന്ന മോഹവുമായാണ് കേരളം നാളെ വൈകിട്ട് എട്ടിന് പയ്യനാട് സ്റ്റേഡിയത്തിൽ രാജസ്ഥാനുമായി കളിക്കാനിറങ്ങുന്നത്. 

കേരളത്തിന്റെ ഗ്രൂപ്പ് തല മത്സരങ്ങളെല്ലാം പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ 10 ടീമുകളും മികച്ച നിലവാരം പുലർത്തുന്നതാണെന്ന് കേരള ടീം മുഖ്യപരിശീലകൻ ബിനോ ജോർജ്ജ് ജനയുഗത്തോട് പറഞ്ഞു. മികച്ച തയ്യാറെടുപ്പോടുകൂടിയാണ് ക്യാപ്റ്റൻ ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള ടീം കളത്തിൽ ഇറങ്ങുന്നതെന്നും ടീമിന് വലിയ പ്രതീക്ഷയുണ്ടെന്നും ബിനോ ജോർജ്ജ് വ്യക്തമാക്കി. 

2018ൽ കൊൽക്കത്തയിൽ ബംഗാളിനെ തോൽപ്പിച്ചായിരുന്നു കേരളത്തിന്റെ ഒടുവിലത്തെ സന്തോഷ്‌ ട്രോഫി കിരീട നേട്ടം. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ രാവിലെ 9.30ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എ മത്സരത്തില്‍ പഞ്ചാബും ബംഗാളും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് ഏഴിന് പയ്യനാട് സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവ്വഹിക്കും. ടൂർണമെന്റിനായി സജ്ജമാക്കിയ മലപ്പുറം കോട്ടപ്പടി, മഞ്ചേരി പയ്യനാട് സ്റ്റേഡിയങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. മെയ് രണ്ടിനാണ് ഫൈനൽ.

Eng­lish Summary:Santosh Tro­phy Foot­ball: Kick­off tomorrow
You may also like this video

Exit mobile version