Site icon Janayugom Online

സന്തോഷ്‌ ട്രോഫി ഒരുക്കങ്ങള്‍ തകൃതി

കോവിഡ് പടര്‍ത്തുന്ന ആശങ്കക്കിടയിലും മലപ്പുറവും മഞ്ചേരിയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതി. മഞ്ചേരി പയ്യനാട്‌സ്റ്റേഡിയം മലപ്പുറം കോട്ടപ്പടി മൈതാനങ്ങളിലും പ്രവര്‍ത്തികള്‍ വളരെ നല്ലനിലയില്‍ പുരോഗമിക്കുകയാണ്. ഇരുപതില്‍ പരം പേര്‍ രണ്ടിടങ്ങളിലും ജോലികളില്‍ വ്യാപൃതരാണ്. ഗ്രൗണ്ട് ലെവലിങ്ങിനോടൊപ്പം, ടീം ഡ്രസിങ് റൂം, മെഡിക്കല്‍ റൂം, മാച്ച് ഒഫീഷ്യല്‍സ് റൂം, മാച്ച് കമ്മീഷനര്‍ റൂം എന്നിവയും സജ്ജമാക്കി വരികയാണ്. പയ്യനാട് സ്റ്റേഡിയത്തില്‍ ഫ്ലഡ് ലൈ­റ്റില്‍ മത്സരം നടത്തുന്നകാര്യവും പരിഗണനയിലുണ്ട്.

ഈ ആഴ്ച അവസാനത്തിലോ അടുത്ത ആഴ്ചയിലോ എഐഎഫ്­എഫ് അധികൃതര്‍ മൈതാനങ്ങള്‍ സന്ദര്‍ശിച്ച് അന്തിമമായ തീരുമാനങ്ങളെടുക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയാണ് ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് ടിപിആര്‍ റേറ്റ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മത്സരത്തിന്റെ തീയകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. മത്സരം നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിനുശേഷം കോവിഡ് സാഹചര്യം വലിയിരുത്തിയാവും മത്സരതീയതികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. മലപ്പുറത്ത് മത്സരങ്ങള്‍ കാണാന്‍ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യം ടൂര്‍ണമെന്റ് നടത്തിപ്പിന് അ­നുയോജ്യമല്ലെന്നാണ് എഐഎഫ്എഫിനു­ള്ളതെന്ന് അറിയുന്നു.

മലപ്പുറം കോട്ടപ്പടിയിലെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ക്ക് ഫെബ്രുവരി 21 നാണ് കിക്കോഫ്. രാവിലെ 9.30നും ഉച്ച കഴിഞ്ഞ് 3 നുമായി രണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യദിനത്തില്‍ ഒഡീഷ‑കര്‍ണ്ണാടക, മണിപ്പൂര്‍-സര്‍വീസസ് മത്സരങ്ങള്‍ നടക്കും. 23 ന് സര്‍വീസസ് ഗുജറാത്തുമായും മണിപ്പൂര്‍-ഒഡീഷയുമായും കളിക്കും. 25 ന് ഗുജറാത്തും മണിപ്പൂരും, കര്‍ണ്ണാടകയും സര്‍വീസസും തമ്മിലും പൊരുതും. 27 ന് കര്‍ണ്ണാടക- മണിപ്പൂര്‍, ഒഡീഷ‑ഗുജറാത്ത് മത്സരങ്ങളും മാര്‍ച്ച് ഒന്നിന്സര്‍വീസസ്-ഒഡീഷ, ഗുജറാത്ത്-കര്‍ണാടക മത്സരവും നടക്കും. ഇപ്പോള്‍ എഐഎഫ് എഫ് പ്രഖ്യാപിച്ച മത്സരക്രമം പ്രാഥമികം മാത്രമാണെന്നും അന്തിമ മത്സര ഷെഡ്യുള്‍ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും തയ്യാറാക്കുകയെന്നും മത്സരവേദികളുടെ ഇന്‍ചാര്‍ജ് സി കെ പി ഷാനവാസ് ജനയുഗത്തോട് പറഞ്ഞു.

eng­lish sum­ma­ry; san­tosh Tro­phy Preparations

you may also like this video;

Exit mobile version