പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം. വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ആഭ്യന്തര വകുപ്പ് വ്യക്തത വരുത്തുന്നതിനായി ചോദിച്ച ചോദ്യങ്ങളുടെ മറുപടിയുടെ പേരിലാണ് മാധ്യമപ്രചരണം. നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്ന ശുപാർശയില്‍ അദ്ദേഹവും കൂടുതൽ വ്യക്തത തേടിയിരുന്നു. വി ഡി സതീശന്‍ എംഎല്‍എയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിജിലന്‍സ് ഇല്ല എന്ന് അറിയിച്ചത്. മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് പണം വന്നിട്ടുള്ളതെന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
സതീശൻ യുകെയിൽ പോയി അവിടുത്തെ പരിപാടിയിൽ പങ്കെടുത്ത് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് പണം വന്നത്. ഇക്കാര്യത്തിൽ എഫ്സിആർഎ നിയമത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി ഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്. 2018 ഒക്ടോബർ 28 ലെ വീഡിയോയിൽ മണപ്പാട്ട് ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമാണ് താനെന്ന് സതീശൻ പറയുന്നുമുണ്ട്.
വിദേശത്തു പോയി പണം പിരിക്കാൻ വി ഡി സതീശന് അനുവാദം കൊടുത്തിട്ടില്ലെന്ന് വിദേശ മന്ത്രാലയം 2020 ഒക്ടോബർ 21ന് വിവരാവകാശ നിയമപ്രകാരം മറുപടിയും നൽകിയിരുന്നു. സ്വകാര്യ സന്ദർശനമാണെന്നും ചരിത്രപ്രധാന നഗരങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യമെന്നും കാട്ടിയാണ് വിഡി സതീശൻ വിദേശ യാത്രയ്ക്ക് അനുമതി വാങ്ങിയത്.
സതീശന് ‘ക്ലീന്‍ ചിറ്റ’ല്ല

