Site iconSite icon Janayugom Online

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി; 39 ലക്ഷത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചു

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലെ പ്രധാന പ്രതിയായ സ്വാതിക് റഹ്മാന്റെ കമ്പനികളിൽ നിന്ന് പണം എത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ ഇഡി നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ബ്രാൻഡ് അംബാസഡർ എന്ന നിലയിലുള്ള പ്രതിഫലമാണ് അക്കൗണ്ടിലെത്തിയതെന്നാണ് ജയസൂര്യ നൽകിയ മൊഴി. എന്നാൽ, ഓൺലൈൻ തട്ടിപ്പ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നവരെയും തട്ടിപ്പിലെ പങ്കാളികളായി കണ്ട് നടപടിയെടുക്കാനുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് ഇഡി ഇപ്പോൾ സ്വത്തുക്കൾ മരവിപ്പിച്ചിരിക്കുന്നത്. സേവ് ബോക്‌സ് ആപ്പിലൂടെ നിക്ഷേപകരെ കബളിപ്പിച്ചു കോടികൾ തട്ടിയെടുത്തെന്ന് പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ജയസൂര്യയെക്കൂടാതെ മറ്റ് സിനിമാ താരങ്ങൾക്കും തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് ഇഡി പരിശോധിച്ചുവരികയാണ്.

Exit mobile version