Site iconSite icon Janayugom Online

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; ജയസൂര്യയ്ക്ക് മൂന്നാമതും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

സേവ് ബോക്സ് ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം നടനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു ഘട്ടങ്ങളിലായി പത്ത് മണിക്കൂറിലേറെ ജയസൂര്യയെ ഇഡി ഇതുവരെ ചോദ്യം ചെയ്തത്. ഇതിലെ മൊഴികൾ പരിശോധിച്ച ശേഷമാണ് അടുത്തഘട്ടത്തിലെ ചോദ്യം ചെയ്യല്‍.

ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നാലെ സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടനെ ചോദ്യം ചെയ്തത്. ജയസൂര്യയെയും ഭാര്യ സരിത ജയസൂര്യയെയും ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് നൽകിയെന്നാണ് പറയുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് ജയസൂര്യക്കടക്കം നല്‍കിയതെന്നാണ് ഇഡിയുടെ നിഗമനം.

Exit mobile version