അന്തരിച്ച മുതിര്‍ന്ന കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ ചെറുമകൻ അനീസ് ഉല്‍ ഇസ് ലാമിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഷേര്‍ ഇ കശ്മീര്‍ അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് സെന്ററില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു അദ്ദേഹം. വിവിഐപി കോണ്‍ഫ്രന്‍സുകള്‍ക്കും ഉന്നതതല യോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന കണ്‍വെൻഷന്‍ കേന്ദ്രമാണ് ഷേര്‍ ഇ കശ്മീര്‍ അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് സെന്റര്‍.
സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനു തൊട്ട് മുമ്പ് അനീസ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു.
ഗിലാനിയെ നിയമിക്കാന്‍ 2016ല്‍ അധികാരത്തിലിരുന്ന പീപ്പില്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും നിയമനം അനധികൃതം മാത്രമല്ല, ഗൂഢ ഉദ്ദേശ്യത്തോടെയായിരുന്നുവെന്നുമാണ് പിരിച്ചുവിടാന്‍ കാരണമായി പറയുന്നത്.
ഭീകരവാദി ബുര്‍ഹാന്‍ വാനിയുടെ മരണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള അനുരഞ്ജനത്തിന്റെ ഭാഗമായിരുന്നു അനീസ് ഉല്‍ ഇസ് ലാമിയുടെ നിയമനമെന്നും ആരോപിക്കുന്നു. 2016ലാണ് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുടെ വെടിയേറ്റ് മരിക്കുന്നത്. 2015 മുതൽ ഒഴിഞ്ഞുകിടന്ന പോസ്റ്റില്‍ അന്നത്തെ സര്‍ക്കാര്‍ ധൃതിപിടിച്ച് അനീസിനെ നിയമിക്കുകയായിരുന്നെന്നും തൊട്ടടുത്ത ദിവസങ്ങളിൽ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഒരാളെ സര്‍ക്കാരില്‍ നിയമിച്ചത് സംശയാസ്പദമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
English Summary : sayyid ali shahs grandson dismissed from kashmir govt service