Site iconSite icon Janayugom Online

എസ്‌ബിഐ പലിശ നിരക്ക് ഉയർത്തി; വായ്പകൾക്ക് തിരിച്ചടി

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) നിരക്ക് വർധിപ്പിച്ചു. അടിസ്ഥാന പലിശനിരക്കായ എംസിഎൽആറിൽ പത്ത് ബേസിക് പോയിന്റിന്റെ (0.1 ശതമാനം) വർധനയാണ് എസ്ബിഐ വരുത്തിയത്. ഇതോടെ പലിശനിരക്കിൽ 0.10 ശതമാനത്തിന്റെ വർധന ഉണ്ടാവും. ഏപ്രിൽ 15ന് പുതുക്കിയ നിരക്ക് മുന്‍കാല പ്രാബല്യത്തോടെ നിലവിൽ വരും. പുതിയ നിരക്ക് വരുന്നതോടെ വാഹന, ഭവന അടക്കം വിവിധ വായ്പകളുടെ പ്രതിമാസതിരിച്ചടവിന്റെ ചെലവ് വർധിക്കും.

നിലവിലുള്ള വായ്പകൾക്കും പുതിയ വായ്പകൾക്കും ഇത് ബാധകമാണ്. ഒരു മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 6.65 ശതമാനത്തിൽ നിന്ന് 6.75 ശതമാനമായി ഉയരുമെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വർഷം കാലാവധിയുള്ള വായ്പയുടെ അടിസ്ഥാനപലിശനിരക്ക് 7.30 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി ഉയരും. അടിസ്ഥാന പലിശനിരക്കിനെയാണ് എംസിഎൽആർ എന്ന് വിളിക്കുന്നത്. വായ്പകളിന്മേൽ ഇടപാടുകാർക്ക് ബാങ്ക് അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎൽആർ.

2016 ലാണ് റിസർവ് ബാങ്ക് ഈ പലിശനിരക്ക് അവതരിപ്പിച്ചത്. ഉപഭോക്താവിന് അനുകൂലമായി മെച്ചപ്പെട്ട പലിശനിരക്കിൽ വായ്പ ഉറപ്പാക്കുന്നതിന് എന്ന പേരിലാണ് ഈ സമ്പ്രദായം കൊണ്ടുവന്നത്. നേരത്തേ ബാങ്കുകൾ ബേസ് റേറ്റ് അടിസ്ഥാനമാക്കിയായിരുന്നു വായ്പകൾ നൽകിയിരുന്നത്. പണപ്പെരുപ്പത്തിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാണ് എസ്ബിഐയുടെ നിരക്കു വർധന. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നു വിപണികൾ തിരിച്ചുവരുന്ന വേളയിൽ നിരക്കുകൾ തത്കാലം വർധിപ്പിക്കേണ്ടതില്ലെന്ന ആർബിഐ തീരുമാനങ്ങൾക്കു വിപരീതമാണ് എസ്ബിഐ നടപടി.

നിലവിൽ മിക്ക വായ്പകളും എംസിഎൽആർ. അധിഷ്ഠിതമായതുകൊണ്ട് നേരിയ വർധന പോലും വായ്പയെടുത്തിരിക്കുന്നവർക്ക് ദീർഘകാലത്തേക്ക് പ്രഹരമേകും. മേഖലയിലെ മുൻനിര ബാങ്ക് എന്ന നിലയിൽ എസ്ബിഐയുടെ നീക്കങ്ങൾ മറ്റു ബാങ്കുകൾ പിന്തുടരുമെന്നതിനാൽ വരുംദിവസങ്ങളിൽ അവയും നിരക്ക് വർധിപ്പിച്ചേക്കും. നേരത്തെ ബാങ്ക് ഓഫ് ബറോഡ എംസിഎൽആർനിരക്കുകൾ 0. 05 ശതമാനം ഉയർത്തിയിരുന്നു.

Eng­lish summary;SBI rais­es inter­est rates; Reces­sion for loans

You may also like this video;

Exit mobile version