Site icon Janayugom Online

ബില്‍ക്കീസ് ബാനു കേസ്: ജഡ്ജി പിന്മാറി

ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ശിക്ഷാ കാലാവധി തീരും മുമ്പേ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള പൊതു താല്പര്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ബേലാ എം ത്രിവേദി പിന്മാറി. 2004–2006 കാലഘട്ടത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിയമ സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ ജസ്റ്റിസ് ത്രിവേദി ഔദ്യോഗിക പദവി വഹിച്ചിരുന്നു. ഇതാകാം കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറാന്‍ കാരണമായത്.

കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അജയ് രസ്‌തോഗി, ബേലാ എം ത്രിവേദി എന്നിവരുള്‍പ്പെട്ട ബഞ്ചില്‍ നിന്നും ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: SC judge recus­es from Bilkis Bano case
You may also like this video

Exit mobile version