Site iconSite icon Janayugom Online

പാഴ്സലിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപ

പാഴ്സലിന്റെ പേരില്‍ ഫോണ്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്. പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്സ്‍ലിനുള്ളിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് താങ്കള്‍ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്‌സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും. കസ്റ്റംസ് ഓഫിസർ, സൈബർ ക്രൈം ഓഫിസർ എന്നൊക്കെ പറഞ്ഞാവും തുടർന്ന് വരുന്ന കോളുകൾ. ലഹരി കടത്തിയതിന് സിബിഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിർമ്മിച്ച ഐഡി കാർഡ്, എഫ്ഐആര്‍ തുടങ്ങിയവ സ്കൈപ് , വാട്ട്സ് ആപ്പ് എന്നിവ വഴി അയച്ചു നൽകുന്നു. 

തുടർന്ന് എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 ശതമാനം തുക ഉടൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിന് തെളിവായി ഫിനാൻസ് വകുപ്പിന്റെ വ്യാജ അക്ക്നോളജ്മെന്റ് രസീത് അയച്ചു നൽകും. തുടർന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവർ പല അക്കൗണ്ടുകൾ അയച്ചുതരുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. 

ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവർ പണം തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളുംഅയച്ചു തരില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി പണം ആവശ്യപ്പെടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയം തോന്നിയാൽ ഉടൻതന്നെ സൈബർ പൊലീസിന്റെ 1930 എന്ന ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വ്യക്തത വരുത്താനും നിര്‍ദേശിച്ചു.

Eng­lish Summary:Scam in the name of par­cel: Rs 2.5 crore lost
You may also like this video

Exit mobile version