Site icon Janayugom Online

സൈജുവിന്റെ ഫോണിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ; ഹോട്ടലുകളിലെ നിശാപാർട്ടികളിൽ ലഹരി എത്തിച്ചു നൽകി

Saiju

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ സൈജു തങ്കച്ചനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഥിരമായി ഡി.ജെ പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ ഫോണിൽ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടന്ന ഡി.ജെ, റേവ് പാർട്ടികളുടേയും ഇതിൽ പങ്കെടുത്തവരുടേയും ദൃശ്യങ്ങൾ ഫോണിലുണ്ടായിരുന്നു. ലഹരി മരുന്ന് നൽകി സൈജു പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒട്ടേറെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ പല ഹോട്ടലുകളിലും നടക്കുന്ന നിശാപാർട്ടികളിൽ ലഹരി എത്തിച്ച് കൊടുക്കുന്ന ആളാണ് സൈജുവെന്ന കണ്ടെത്തൽ ശരിവയ്‌ക്കുന്ന രേഖകളാണ് ഫോണിൽ നിന്നും കിട്ടിയിരിക്കുന്നത്. സൈജുവിന്റെ ഫോൺ റെക്കോർഡുകൾ, വാട്‌സ്ആപ്പ് ചാറ്റുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്.

മോഡലുകളെ പിന്തുടർന്നത് മദ്യപിച്ചുള്ള യാത്ര തടയുന്നതിന് വേണ്ടിയാണെന്ന മൊഴി തെറ്റാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. തെറ്റായ ഉദ്ദേശത്തോട് കൂടി തന്നെയാണ് ഇയാൾ മോഡലുകളെ പിന്തുടർന്നതെന്നാണ് വിവരം. ലഹരി ഇടപാടുകളിൽ പങ്കാളികളായിട്ടുള്ളവരുടെ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. തിരിച്ചറിഞ്ഞവരെയെല്ലാം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. സൈജുവിന്റെ ഫോണിലെ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുള്ള യുവതികളുടെ മൊഴിയും രേഖപ്പെടുത്തും. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്ന് പോയാൽ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഭയന്നാണ് വാഹനം അമിതവേഗതയിൽ ഓടിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനേയും സൈജുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Eng­lish Sum­ma­ry: Scenes of girls on Sai­ju’s phone; Intox­i­cants of choice runs the taste in hotel nightclubs

You may like this video also

Exit mobile version