Site iconSite icon Janayugom Online

സ്കൂള്‍ കലോത്സവം: സമയത്തിന്റെ കാര്യത്തില്‍ ഇനി ‘അപ്പീലി‘ല്ല

സ്കൂള്‍ കലോത്സവ മത്സരങ്ങള്‍ പാതിരാത്രിയും പുലര്‍ച്ചെയും വരെ നീളുന്ന സാഹചര്യമൊഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
ജില്ലാ-സംസ്ഥാനതല കലോത്സവങ്ങളില്‍ നൂറുകണക്കിന് പേര്‍ അപ്പീലുകള്‍ വഴി മത്സരിക്കാനെത്തുന്നതാണ് പലപ്പോഴും സമയക്രമമെല്ലാം തകിടംമറിഞ്ഞുകൊണ്ട് മത്സരങ്ങള്‍ നീളുന്നതിന് കാരണമാകുന്നത്. ജനുവരി നാല് മുതല്‍ എട്ട് വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂള്‍/ സബ‍്ജില്ലാ/ റവന്യു ജില്ലാ തല കലോത്സവങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 

മത്സരഫലത്തിനെതിരെ ലഭിക്കുന്ന അപ്പീലുകള്‍ നിരസിച്ച് ഉത്തരവുകള്‍ നല്‍കുമ്പോള്‍ പലപ്പോഴും കാര്യകാരണങ്ങള്‍ വിശദീകരിച്ചല്ല നല്‍കാറുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇപ്രകാരം വിശദമല്ലാത്ത ഉത്തരവുകള്‍ വിവിധ ജുഡീഷ്യല്‍ സംവിധാനങ്ങളിലും കമ്മിഷനുകളിലും ചോദ്യം ചെയ്യപ്പെടുകയും പിഴവുമൂലം പരാതിക്കാര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ അടുത്ത തലത്തിലുള്ള മത്സരത്തിന്റെ സുഗമമായ നടത്തിപ്പ് പ്രയാസകരമായി തീരുകയാണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ നേരില്‍ കണ്ടുകൊണ്ട് മത്സരത്തിന്റെ വീഡിയോ റിക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിച്ച് കാര്യകാരണ സഹിതം വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. അപ്പീല്‍ ഉത്തരവ് നല്‍കുമ്പോള്‍ കമ്മിറ്റി കൂടുന്നതിന്റെ മിനിറ്റ്സ് തയ്യാറാക്കേണ്ടതും അംഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വ്യക്തമായി രേഖപ്പെടുത്തി ഒപ്പിട്ട് സൂക്ഷിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം ബന്ധപ്പെട്ട ജുഡീഷ്യല്‍ സംവിധാനങ്ങളില്‍ നിന്ന് അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അപ്പീല്‍ ലഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥി മത്സരിച്ച ഇനങ്ങളെ സംബന്ധിച്ചുള്ള സത്യവാങ്മൂലം സ്കൂളില്‍ നിന്നും വാങ്ങേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പരമാവധി മത്സരിക്കാവുന്ന എണ്ണത്തില്‍ അധികരിച്ച് ലഭിക്കുന്ന അപ്പീലുകള്‍ പരിഗണിക്കേണ്ടതില്ല. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഈ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. മത്സരങ്ങള്‍ കേരള സ്കൂള്‍ കലോത്സവ മാന്വലിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടത്തുന്നതെന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

Eng­lish Summary:School kalol­savam: Time is no longer ‘appeal’

You may also like this video

Exit mobile version