Site iconSite icon Janayugom Online

ശാസ്ത്രജ്ഞൻ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; മുംബൈയിൽ 60കാരൻ അറസ്റ്റിൽ

ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനെന്ന് വ്യാജേന കോടികളുടെ വിദേശ ഫണ്ട് കൈപ്പറ്റിയ അക്തർ ഹുസൈനിയെ(60) മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ സെൻസിറ്റീവ് ന്യൂക്ലിയർ ഡാറ്റ കൈമാറ്റം ചെയ്യുന്നതിനായാണ് ഇയാൾക്ക് പണം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ ഹുസൈനി, ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ട് രാജ്യമെമ്പാടും സഞ്ചരിക്കുകയായിരുന്നു. ഇയാളിൽ നിന്ന് പത്തിലധികം ഭൂപടങ്ങളും ആണവായുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പിടിച്ചെടുത്തു. കൂടാതെ, വ്യാജ പാസ്‌പോർട്ടുകൾ, ആധാർ, പാൻ കാർഡുകൾ, ഒരു വ്യാജ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ ഐഡി എന്നിവയും കണ്ടെടുത്തു. ഇയാൾ ‘അലി റാസ ഹുസൈൻ’, ‘അലക്സാണ്ടർ പാമർ’ എന്നിങ്ങനെ വിവിധ പേരുകളാണ് ഉപയോഗിച്ചിരുന്നത്.

അറസ്റ്റിലായ അക്തർ ഹുസൈനിയുടെ സഹോദരൻ ആദിലും ഡൽഹിയിൽ അറസ്റ്റിലായിട്ടുണ്ട്. 1995 മുതൽ ഹുസൈനി സഹോദരങ്ങൾക്ക് വിദേശ ധനസഹായം ലഭിച്ചുതുടങ്ങിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ആദ്യം ലക്ഷങ്ങളും 2000ന് ശേഷം കോടികളുമാണ് എത്തിയിരുന്നത്. ഭാഭ ആറ്റോമിക് റിസർച്ച് സെന്ററുമായും മറ്റ് ആണവ നിലയങ്ങളുമായും ബന്ധപ്പെട്ട രഹസ്യ ബ്ലൂപ്രിന്റുകൾക്ക് പകരമായാണ് ഈ പണം നൽകിയതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഹുസൈനിയുടെ പേരിലുള്ള ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ നിരവധി ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും പാകിസ്താൻ സന്ദർശനവും ഐഎസ്ഐ ബന്ധവും പൊലീസ് സംശയിക്കുന്നുണ്ട്. 2004ൽ രഹസ്യ രേഖകൾ കൈവശം വച്ചതിന് ശാസ്ത്രജ്ഞൻ എന്നവകാശപ്പെട്ട അക്തറിനെ ദുബായിൽ നിന്ന് നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്. 

Exit mobile version